മലപ്പുറം: ഫെബ്രുവരിയിൽ കൊവിഡ് മൂന്നാംതരംഗ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾക്കിടെ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ നടപടികൾ വേഗത്തിലാക്കി ജില്ലാ ആരോഗ്യ വകുപ്പ്. കൊവിഡ് ചികിത്സയിൽ പ്രധാന പങ്കുവഹിച്ചിരുന്ന സി.എഫ്.എൽ.ടി.സികളും സി.എൽ.ടി.സികളുമാക്കിയ സ്ഥാപനങ്ങൾ വിട്ടുകൊടുത്ത പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് ശ്രമം. ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് പിന്നീട് സ്വകാര്യ സ്ഥാപനങ്ങൾ ഏറ്റെടുക്കും. നിലവിൽ ഒമിക്രോൺ, കൊവിഡ് സി കാറ്റഗറി രോഗികളെ മഞ്ചേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം ബെഡുകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കണമെന്ന മുൻനിർദ്ദേശം ആശുപത്രി മാനേജ്മെന്റുകൾക്ക് വീണ്ടും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഒമിക്രോൺ ബാധിതർക്കായി പെരിന്തൽമണ്ണ കിംസ് അൽഷിഫയിൽ 100 പെയ്ഡ് ബെഡുകൾ ആരോഗ്യവകുപ്പിന് അനുവദിച്ചു.
തിരൂരങ്ങാടി, മലപ്പുറം താലൂക്ക് ആശുപത്രികളിലും നിലമ്പൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികളിലും കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കും. വേങ്ങര, കൊണ്ടോട്ടി, കുറ്റിപ്പുറം ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് ചികിത്സയ്ക്കായി സർക്കാർ ഏറ്റെടുത്ത് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയ മുട്ടിപ്പാലത്തെ സ്വകാര്യ ആശുപത്രിയായ ദയയിലെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. ഹജ്ജിന്റെ സമയമായതിനാൽ ഹജ്ജ് ഹൗസ് ഏറ്റെടുക്കില്ല. മഞ്ചേരിയിലെ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം ഏറ്റെടുക്കാനും ശ്രമമുണ്ട്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചാവും സ്വകാര്യ കേന്ദ്രങ്ങൾ ഏറ്റെടുത്ത് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുക.
ഹോം ക്വാറന്റൈൻ മതി
നിലവിലെ കൊവിഡ് കേസുകളിൽ ഭൂരിഭാഗം പേർക്കും ഹോം ക്വാറന്റൈനേ ആവശ്യമുള്ളൂ. അഡ്മിറ്റ് ചെയ്യേണ്ട സി കാറ്റഗറിയിലേക്ക് എത്തുന്നില്ല. കേസുകൾ കൂടുകയും ആശുപത്രിയിലേക്ക് മാറ്റേണ്ട അവസ്ഥ വരികയും ചെയ്താലേ ഐസൊലേഷൻ സൗകര്യങ്ങൾ ആവശ്യമായി വരൂ.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച കൊവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും മൂന്നാംതരംഗ സാദ്ധ്യത മുൻനിറുത്തി വീണ്ടും പുനഃരുജ്ജീവിപ്പിക്കാൻ നീക്കം തുടങ്ങി. അലോപ്പതി, ആയുർവേദ, ഹോമിയോ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, എം.എസ്.ഡബ്ള്യു, എം.എസ്.സി ബിരുദധാരികൾ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിങ്ങനെ വിപുലമായ ടീമായിരുന്നു കൊവിഡ് ബ്രിഗേഡ്. ഫസ്‌റ്റ്ലൈൻ, സെക്കന്റ്ലൈൻ ട്രീറ്റ്മെന്റ്, ഡൊമിസിലറി സെന്ററുകളിലും ഇവരുടെ സേവനം ലഭ്യമായിരുന്നു. ജില്ലാതല കൺട്രോൾ റൂമിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ സൗകര്യങ്ങൾ ഇവ
കൊവിഡ് ആശുപത്രി - 80
ആകെ ബെഡുകൾ - 1,594
ഐ.സി.യു - 174
വെന്റിലേറ്റർ - 103
ഓക്സിജൻ സപ്ലെയുള്ള നോൺ ഐ.സി.യു ബെഡ് - 954
മൂന്നാംതരംഗമുണ്ടായാൽ അതിനെ നേരിടാൻ വേണ്ടി സജ്ജീകരണങ്ങൾ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. ഓക്സിജൻ ലഭ്യത, വെന്റിലേറ്ററുകളുടെ പ്രവർത്തന ക്ഷമത തുടങ്ങിയവ പരിശോധിച്ച് വരികയാണ്.
ഡോ.ആർ.രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |