മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളുടെയും സമീപ പ്രദേശങ്ങളിലേയും റോഡുകളുടെ അറ്റകുറ്റപണികൾ അടിയന്തിരമായി പൂർത്തിയാക്കാൻ മന്ത്രി വി.അബ്ദുറഹിമാൻ പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് നിർദേശമേകി. ഭാവിയിൽ ദേശീയ അന്തർദേശീയ മത്സരങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ ഇത് മുൻകൂട്ടികണ്ട് വിപുലമായ റോഡ് സൗകര്യങ്ങളുള്ള പദ്ധതി തയ്യാറാക്കി സർക്കാറിന് സമർപ്പിക്കാനും നിർദേശിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂറ്റിവ് കമ്മിറ്റിയുടെ സന്തോഷ് ട്രോഫി അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
രണ്ട് ദിവസങ്ങളിലായി സ്പോർട്സ് കൗൺസിൽ ഓഫീസിലും, മഞ്ചേരി കോസ്മോ പോളിറ്റിയൻ ക്ലബിലുമായി നടന്ന വിവിധ ഉപസംഘാടക സമിതിയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ.ശ്രീകുമാർ മന്ത്രിയോട് വിശദീകരിച്ചു.
ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർതം കേരളത്തിലെ സന്തോഷ് ട്രോഫി താരങ്ങളെയും മലപ്പുറം ജില്ലയിലെ ജൂനിയർ താരങ്ങളെയും ഉൾപ്പെടുത്തി സൗഹൃദ മത്സരങ്ങളും പ്രചരണപരിപാടികൾ, ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെടുത്തി പ്രമോ വീഡിയോ, തീം സോംഗ്, ലക്ഷം ഗോൾ പരിപാടി എന്നിങ്ങനെ വിവിധ പരിപാടികൾ സംഘാടക സമിതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.പി.അനിൽ, സെക്രട്ടറി അബ്ദുൽ മഹ്റൂഫ് എക്സിക്യുറ്റിവ് മെമ്പർമാരായ സി.സുരേഷ്, ഹൃഷികേശ് കുമാർ, പി.കെ. മനോഹരകുമാർ, കെ.എ. നാസർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |