മലപ്പുറം: മട്ടയ്ക്ക് പകരം മറ്റ് അരി തരാമോ. റേഷൻ കടയിലെത്തുന്ന ഭൂരിഭാഗം പേരുടെയും ചോദ്യമിതാണ്. ഉത്തരം പറയേണ്ട സിവിൽ സപ്ലൈസ് വകുപ്പിന് മിണ്ടാട്ടമില്ലാത്തതിനാൽ റേഷൻകടകളിൽ മട്ട കെട്ടിക്കിടന്ന് നശിക്കുകയാണ്. ജില്ലയിൽ മട്ടയ്ക്ക് പകരം പുഴുക്കലരിക്കും പച്ചരിക്കുമാണ് ആവശ്യക്കാർ കൂടുതലുള്ളത്. എന്നാൽ ലഭിക്കുന്നത് മട്ടയും. അതേസമയം തെക്കൻ ജില്ലകളിൽ മട്ടയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. മലബാറിൽ നിന്ന് ശേഖരിക്കുന്ന മട്ട കടത്തുകൂലി കൂടുമെന്നതിനാൽ തെക്കൻ ജില്ലകളിലേക്ക് കൊണ്ടുപോവാൻ സപ്ലൈകോ അധികൃതർ താത്പര്യപ്പെടുന്നില്ല. ആവശ്യത്തിൽ കൂടുതൽ മട്ട ജില്ലയിൽ എത്തുന്നതിനാൽ അനുവദിക്കുന്ന പുഴുക്കലരിയുടെ അളവ് കുറയുന്നു. റേഷൻ വ്യാപാരി പ്രതിനിധികൾ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയെ ഇക്കാര്യം പലവട്ടം ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഡിസംബർ ആറിന് ജില്ലയിലെത്തിയ മന്ത്രി പ്രശ്നത്തിൽ അനുകൂല നടപടിയെടുക്കുമെന്ന് വ്യാപാരി പ്രതിനിധികൾക്ക് ഉറപ്പേകിയിരുന്നു.
ഒരുവർഷത്തോളമായി ജില്ലയിൽ മട്ട അരിയാണ് കൂടുതലായി ലഭിക്കുന്നത്. പച്ചരി, മട്ട, പുഴുക്കലരി എന്നിങ്ങനെ മൂന്ന് വിധം അരികളാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. ഇതിൽ മട്ട സപ്ലൈകോ വഴി കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കുത്തി അരിയാക്കി റേഷൻ കടകളിൽ എത്തിക്കുന്നതാണ്. കർഷകരിൽ നിന്നും സംഭരിക്കുന്ന മട്ടയുടെ അളവ് കിഴിച്ചാണ് ഓരോ മാസവും എഫ്.സി.ഐകളിൽ നിന്ന് പച്ചരിയും പുഴുക്കലരിയും വാങ്ങിക്കുന്നത്.
എന്നും തർക്കം
എ.എ.വൈ കാർഡുകാർക്കുള്ള 30 കിലോ അരിയിൽ ഏഴ് കിലോ മട്ടയാണ്. പത്ത് കിലോ പച്ചരിയും 13 കിലോ പുഴുക്കലരിയുമാണ് അനുവദിക്കുന്നത്. നീല കാർഡുകാർക്കുള്ള എട്ട് കിലോ അരിയിൽ മൂന്ന് കിലോ വീതം മട്ടയും പുഴുക്കലരിയും രണ്ട് കിലോ പച്ചരിയും നൽകണം. മട്ട വാങ്ങാൻ മിക്കവരും തയ്യാറാവുന്നില്ല. പകരം മറ്റ് അരികൾ വേണമെന്ന ആവശ്യം മിക്കപ്പോഴും റേഷൻ കടക്കാരും ഗുണഭോക്താക്കളും തമ്മിലെ തർക്കത്തിലേക്ക് വഴിവയ്ക്കുന്നുണ്ട്. ഓരോ ഇനം അരിയും അനുവദിച്ച അളവിൽ മാത്രമേ കടക്കാർക്ക് നൽകാനാവൂ. അരിയുടെ സ്‌റ്റോക്കിലെ വ്യത്യാസം താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരുടെ പരിശോധനയ്ക്കിടെ കണ്ടാൽ പിഴ ചുമത്തും. മട്ട റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് കടക്കാർക്ക് നഷ്ടമുണ്ടാക്കുന്നുണ്ട്.
ജില്ലയിലേക്ക് അനുവദിക്കുന്ന അരിയുടെ 30 ശതമാനം മട്ടയാണ്. ആവശ്യത്തിന് മറ്റ് അരികളും ലഭിക്കുന്നുണ്ട്.
ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ
മട്ട അരിക്ക് പകരം പുഴുക്കലരി അനുവദിക്കണമെന്ന ആവശ്യം മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. മട്ട അരി കൂടുതലായി നൽകുന്നത് റേഷൻകടക്കാരും ഗുണഭോക്താക്കളും തമ്മിൽ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്.
കാടാമ്പുഴ മൂസ, വർക്കിംഗ് പ്രസിഡന്റ്
റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
പുർണ്ണ ഉണക്കമെത്താത്ത മട്ട കെട്ടിക്കിടന്ന് കേടുവരുന്നുണ്ട്. ഉണങ്ങുന്നതിന് അനുസരിച്ച് തൂക്കവും കുറയും. ഇത് റേഷൻ കടക്കാർക്ക് സാമ്പത്തിക നഷ്ടം വരുത്തുന്നുണ്ട്.
ഇ.അബൂബക്കർ, ജില്ലാ പ്രസിഡന്റ്
റേഷൻ ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |