പരപ്പനങ്ങാടി: പരപ്പനങ്ങാടി മുനിസിപ്പൽ പരിധിയിൽ കുറുക്കന്മാരുടെ ആക്രമണം പതിവാകുന്നു. ആദ്യകാലങ്ങളിൽ രാത്രിയിലായിരുന്നു കുറുക്കന്മാരുടെ ശല്യമെങ്കിൽ ഇപ്പോൾ പട്ടാപ്പകലും വിലസുകയാണ്. നെടുവയിലും പരിസരങ്ങളിലുമാണ് ശല്യം കൂടുതൽ. ഒരുമാസത്തിനുള്ളിൽ പതിനഞ്ചോളം പേർക്കാണ് കുറുക്കന്റെ കടിയേറ്റത്. ആദ്യ ദിനങ്ങളിൽ ഒറ്റപ്പെട്ട ചില അക്രമങ്ങൾ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് തുടർക്കഥയായി മാറുകയാണ്. അധികൃതരുടെ അനങ്ങാപ്പാറ നയമാണ് കുറുക്കന്മാരുടെ ആക്രമണം വർദ്ധിക്കാൻ കാരണമായതെന്നു ജനം പരാതിപ്പെടുന്നു. ചെട്ടിപ്പടി പുത്തൻതെരു സ്വദേശിയായ പ്രമോദ് കുമാറിനെയും മകൻ 12 കാരൻ കെ.വി.വിഘ്‌നേഷിനെയുമാണ് തിങ്കളാഴ്ച രാത്രി കുറുക്കൻ കടിച്ചുകീറിയത്. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പ്രമോദിന്റെ കൈയിന് കടിച്ചു കീറി ആഴത്തിൽ മുറിവേൽപ്പിച്ചു .ശിവരാത്രി ആഘോഷത്തോടനുബന്ധിച്ചു പുത്തൻതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ജോലി കഴിഞ്ഞു തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുംവഴി ഹരിപുരം ക്ഷേത്രം റോഡിൽ വച്ചായിരുന്നു ആക്രമണം. ഇവിടെവച്ച് ടി.വി.രജീഷ് , ഇ.വി.ഉപേഷ് എന്നിവരെയും കുറുക്കൻ ആക്രമിച്ചു. കുറുക്കന്റെ ആക്രമണം നടന്ന പ്രദേശം സന്ദർശിക്കാൻ പോയ നാലാം ഡിവിഷൻ കൗൺസിലർ സുമിറാണി അടക്കമുള്ള നാട്ടുകാരുടെ നേർക്കും പാഞ്ഞടുത്ത കുറുക്കനെ അടിച്ചു കൊന്നു .
ശിവരാത്രി ദിനത്തിൽ രാവിലെ 11 മണിയോടെയാണ് പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയെ കടിച്ചു പരിക്കേൽപ്പിച്ചത്. നേരത്തെയും ഇത്തരത്തിൽ പട്ടാപകൽ കുറുക്കൻ അക്രമിച്ചിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ല എന്നതാണ് ജനങ്ങളുടെ പരാതി. സ്ത്രീകൾ അടക്കം നിരവധി പേർക്കാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കുറുക്കന്റെ കടിയേറ്റത്. രാവിലെ നടക്കാൻ ഇറങ്ങുന്ന സ്ത്രീകൾ അടക്കമുള്ള ആളുകൾ ഇതോടെ ഭീതിയിലാണ് .അധികാരികൾ ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ചു വേണ്ട നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം പരിസര പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡും വെച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |