SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.13 PM IST

ആറുവരി ദേശീയപാതയുടെ പ്രാഥമിക പ്രവർത്തികൾ ആരംഭിച്ചു : ആറ് വരിയിലോടും, മലപ്പുറം മാറും

malappuram

മലപ്പുറം: ജില്ലയിൽ യാഥാർത്ഥ്യമാകാൻ പോകുന്ന ദേശീയപാത 66 ആറ് വരിയാക്കുന്നതിന്റെ പ്രാരംഭഘട്ട പ്രവർത്തികൾ പുരോഗമിക്കുന്നു. രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയും ​വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുമാണ് ആറ് വരി ദേശീയപാതയൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ്,​ മരം മുറിക്കൽ പ്രവർത്തികളെല്ലാം അവസാന ഘട്ടത്തിലെത്തി. 2025ഓടെ മുഴുവൻ പ്രവർത്തികളും പൂർത്തീകരിച്ച് ആറ് വരി ദേശീയപാത യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.

ജില്ലയിൽ ആകെ 74 കിലോമീറ്ററിലാണ് പ്രവർത്തി നടക്കുക. വീതി കൂട്ടുന്നതിനും മറ്റുമായി 203 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 180 ഹെക്ടർ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകി. ബാക്കി വരുന്ന 23 ഹെക്ടർ ഭൂമി കേസുകൾ നിലനിൽക്കുന്നതോ ആവശ്യമായ രേഖകൾ ഹാജരാക്കത്തവയോ ആണ്. ഇവയും ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഏറ്റെടുക്കാനാണ് തീരുമാനം. നഷ്ടപരിഹാരം നൽകിയ ഭൂമികളിലെ 75 ശതമാനം മരങ്ങളും മുറിച്ചു മാറ്റി. ഏറ്റെടുത്ത ഭൂമി മണ്ണിട്ട് നിവർത്തുന്ന പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആറ് വരി പാത യാഥാർത്ഥ്യമാവുന്നതോടെ ജില്ലയുടെ മുഖച്ഛായ തന്നെ മാറും. പ്രധാന അപകട വളവായിരുന്ന വട്ടപ്പാറ വളവിനും പരിഹാരമാവും. റോഡിലെ അമിത ഗതാഗത കുരുക്ക് ഇല്ലാതാക്കാനും ഇതോടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

അപകടങ്ങൾ കുറയും,​ഗതാഗത കുരുക്കിനും പരിഹാരമാവും

വട്ടപ്പാറ വളവിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വളാഞ്ചേരി ടൗണിലെ ഗതാഗത കുരുക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. എന്നാൽ വളാഞ്ചേരിയിൽ ബൈപ്പാസ് യാഥാർത്ഥ്യമാവുന്നതോടെ ഗതാഗത കുരുക്കിന് ഏറെ പരിഹാരമാവും. വട്ടപ്പാറ വളവിലൂടെ വാഹനങ്ങൾ പോകുന്നതിന് പകരം ഇതു വഴി കടന്നുപോകാം. ചങ്കുവെട്ടി ടൗണിലെയും,​കോട്ടക്കലിലേയും ഗതാഗതകുരുക്കിന് പരിഹാരമാകാൻ വരുന്നത് കോട്ടക്കലിലെ ബൈപ്പാസാണ്. ഇത് യാഥാർത്ഥ്യമാവുന്നതോടെ ടൗണിലൂടെ യാത്ര ചെയ്യുന്നത് കുറയ്ക്കാനാകും. രണ്ട് ബൈപാസുകളുടേയും പ്രാരംഭഘട്ട പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു. കുറ്റിപ്പുറത്ത് നിർമിക്കുന്ന ഓവർ ബ്രിഡ്ജിന്റെയും,​പൊന്നാനി ബിയ്യം കായലിൽ നി‌ർമ്മിക്കുന്ന പാലത്തിന്റെയും പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. നിർമ്മാണം നടക്കുന്ന സമയത്ത് ഒരു തരത്തിലുള്ള ഗതാഗത പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും ആവശ്യമായ മറ്റു സംവിധാനങ്ങൾ തയ്യാറാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇതുവരെ ഭൂമി ഏറ്റെടുക്കാൻ ചിലവഴിച്ച തുക - 3,650 കോടി

മറ്റു നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടത്

രാമനാട്ടുകര-വളാഞ്ചേരി ആദ്യ റീച്ചിന് - 2,367 കോടി

വട്ടപ്പാറ - കാപ്പിരിക്കാട് - 2,140 കോടി

കെട്ടിട ഉടമകൾ തന്നെയാണ് നിലവിൽ കെട്ടിടം പൊളിച്ചു മാറ്റുന്നത്. അതിലെ വസ്തുക്കളെല്ലാം അവർക്ക് എടുക്കുകയും ചെയ്യാം. ഭൂരിഭാഗവും പൊളിച്ചുമാറ്റി കഴിഞ്ഞു. പത്ത് ശതമാനം കെട്ടിടങ്ങൾ കൂടെ പൊളിച്ചു നീക്കേണ്ടതുണ്ട്. പൊളിക്കാൻ കൊടുത്ത സമയപരിധി കഴിഞ്ഞിട്ടും പൊളിക്കാത്തവ സർക്കാർ തന്നെ നീക്കം ചെയ്യും.

പി.പി.എം അഷ്റഫ്

ദേശീയ പാത അതോറിറ്റി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.