പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, മങ്കട പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി തയ്യാറാക്കിയ ഹാൻസിന്റെ വൻ ശേഖരം പിടിച്ചെടുത്തു. പൊലീസ് സംഘം നടത്തിയ മിന്നൽപരിശോധനയിലാണ് ജില്ലയിലെ മുഖ്യ വിൽപ്പനക്കാരനടക്കം നാലു പേർ പിടിയിലായത്. വീട്ടിലൊളിപ്പിച്ച നിലയിൽ 25 ചാക്കുകളിലായി 15,000 പായ്ക്കറ്റ് ഹാൻസുമായി മൊത്തവിതരണക്കാരനായ അരിപ്ര സ്‌കൂൾപടി സ്വദേശി പുതിയങ്ങാടി താജുദ്ദീനെയും(36) തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാറിൽ ഒളിപ്പിച്ച് കടത്തിയ 5,000 പായ്ക്കറ്റ് ഹാൻസുമായി ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശി ചാത്തംകുളം ഫഹദ് (31), മാരായമംഗലം സ്വദേശി കൂരിക്കാട്ടിൽ അഫ്സൽ (28) എന്നിവരും പിന്നീട് പെരിന്തൽമണ്ണ സ്വദേശി നെച്ചിയിൽ അബ്ദുൾ റഫീഖും (52) പിടിയിലായത് .
കാറിൽ ഒളിപ്പിച്ച് കടത്തിയ അഞ്ച് ചാക്ക് ഹാൻസുമായാണ് വല്ലപ്പുഴ സ്വദേശികൾ പെരിന്തൽമണ്ണയിൽ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. തുടർന്ന് ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ടൗണിലെ നെച്ചിയിൽ സ്റ്റോർസ് എന്ന കടയിൽ നിന്നും അഞ്ഞൂറിലധികം ഹാൻസ് പായ്ക്കറ്റുകളും പിടിച്ചെടുത്തു.
ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ, പെരിന്തൽമണ്ണ, മങ്കട ഇൻസ്‌പെക്ടർമാരായ സുനിൽ പുളിക്കൽ, യു. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിലെ എസ്.ഐമാരായ സി.കെ. നൗഷാദ്, ഒ. രമാദേവി, മങ്കട എസ്.ഐ അലവിക്കുട്ടി എന്നിവരും ജില്ലാ ആന്റിനർക്കോട്ടിക് സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |