വളാഞ്ചേരി: സോഷ്യൽ മീഡിയ വഴി സ്ത്രീകളെ പരിചയപ്പെട്ട് ചങ്ങാത്തം സ്ഥാപിച്ച് പല ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയും ചെയ്തയാൾ അറസ്റ്റിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറിനെയാണ് (44) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണ ക്രൈം സ്ക്വാഡിന്റെ സഹായത്തോടു കൂടി പ്രതിയെ പെരിന്തൽമണ്ണയിൽ നിന്നും അറസ്റ്റ് ചെയ്തത്.
ബസ് ഉടമയെന്നും മീൻ മൊത്തവ്യാപാരിയാണെന്നുമൊക്കെ പറഞ്ഞാണ് ഇയാൾ സ്ത്രീകളുമായി ചങ്ങാത്തം കൂടുന്നത്.
ഫെബ്രുവരി എഴിനാണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പെരിന്തൽമണ്ണയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയുമായിരുന്നു. പ്രതി പല സ്ഥലങ്ങളിലായി ക്വാർട്ടേഴ്സ് എടുത്ത് താമസിക്കാറാണ് പതിവെന്നും ഇയാളുടെ പേരിൽ സമാന രീതിയിലുള്ള കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ. നൗഷാദ്, അസീസ്, ജെറിഷ്, പത്മിനി, സി.പി.ഒ വിനീത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |