മലപ്പുറം: ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അരിയുൾപ്പെടെയുള്ള വിവിധ ഭക്ഷ്യ വസ്തുക്കളുടെ വിലയിൽ ക്രമാതീതമായ വർദ്ധനവ്. ജനപ്രിയ അരികൾക്കാണ് അധികവും വില വർദ്ധിച്ചിട്ടുള്ളത്. അരിയ്ക്ക് പുറമെ വെളിച്ചെണ്ണക്കും ചില പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ട്. ഇതോടെ സാധാരണ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. വില വർദ്ധനവ് കാരണം ഹോട്ടലുടമകളും കാര്യമായ പ്രതിസന്ധിയിലാണ്. ഇന്ധന വിലവർദ്ധനവാണ് പ്രധാനമായും വില കൂടാനുള്ള കാരണം. മട്ട വടി, ജയ, കുറുവ, സുരേഖ, മണിമുത്ത് തുടങ്ങിയവയാണ് ജനപ്രിയ അരികൾ. ജനുവരി മുതലാണ് അരികൾക്ക് വില കൂടാൻ തുടങ്ങിയത്. മാർച്ച് പകുതിയെത്തിയപ്പോൾ വിലയിൽ കാര്യമായ വർദ്ധനവുണ്ടായി. ജയ അരിയ്ക്ക് നാല് രൂപയും, മട്ട വടിയരിക്ക് ആറ് രൂപയുമാണ് വർദ്ധിച്ചത്. മട്ടയരി മലബാറിൽ കൂടുതലായി ഉപയോഗിക്കാറുണ്ടെങ്കിലും മട്ടവടി വാങ്ങിക്കുന്നവർ കുറവാണ്.
കോഴി ഇറച്ചിയ്ക്കും വലിയ തോതിൽ വില വർദ്ധിച്ചിട്ടുണ്ട്. അടുത്ത മാസം നോമ്പ് ആരംഭിക്കാനിരിക്കെ വില വർദ്ധനവ് വലിയ പ്രയാസമാണ് സൃഷ്ടിക്കുക. കോഴി തീറ്റയ്ക്ക് വില വർദ്ധിച്ചതോടെ കേരളത്തിൽ കോഴി ഉത്പാദനം ഗണ്യമായ രീതിയിൽ കുറഞ്ഞതാണ് വില കൂടാൻ കാരണം. മലപ്പുറം ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ടായിരത്തോളം കോഴിഫാമുകളാണ് അടച്ചുപൂട്ടിയത്. ഇത്തരത്തിൽ ഫാമുകളുടെ പ്രവർത്തനം നിലച്ചതോടെ തമിഴ്നാട്ടിൽ നിന്നടക്കം കൂടുതൽ കോഴികളെ കേരളത്തിലേക്ക് എത്തിക്കേണ്ട സ്ഥിതിയാണ്. ഇതോടെ കോഴികൾക്കും വില വർദ്ധിച്ചു. ചിക്കൻ മസാലയുടെ പായ്ക്കറ്റ് ഉത്പന്നങ്ങൾക്കും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.
ഹോൾസെയിൽ വില
രണ്ട് മാസം മുമ്പ് ഇപ്പോൾ
ജയ 34 - 38
മട്ട 32 - 38
കോഴി വില
കഴിഞ്ഞ മാസം വരെ 115
ഇപ്പോൾ 140
ഇറച്ചി വില - 250
വില വർദ്ധനവ് തുടർന്നാൽ ഹോട്ടലുടമകളും സാധാരണ ജനങ്ങളും പ്രതിസന്ധിയിലാവും. നോമ്പ് കാലത്ത് ചെറുകിട ഹോട്ടലുടമകൾ അധികവും പ്രവൃത്തിക്കാറില്ല. എന്നാൽ നോമ്പ് വരെയെങ്കിലും മുന്നോട്ട് കൊണ്ടു പോവാമെന്ന് വെച്ചാൽ വില കയറ്റം വലിയ പ്രതിസന്ധിയാവുകയാണ്.
ഹോട്ടലുടമ,
മലപ്പുറം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |