SignIn
Kerala Kaumudi Online
Thursday, 18 April 2024 5.59 PM IST

തിന്തോം..തിന്താര...തക സുഹൈലയുടെ നാടൻപാട്ടിൽ പൂത്തുലഞ്ഞ് 'മന്ദാരം'

suhaila
സുഹൈല പള്ളിത്തൊടി

മലപ്പുറം: തിന്തോം..തിന്താര..തക, തക തിന്തിമി തിന്താരാ..പൊന്മളക്കാരി സുഹൈല പാടി തീർത്തത് തനിക്കേറ്റവും ഇഷ്ടപ്പെട്ട നാടൻപാട്ട്. നല്ല ഈണത്തിലുള്ള ശബ്ദമാധുര്യം കേട്ട് മന്ദാരം വേദിയിൽ നിരവധിയാളുകൾ ഒത്തുകൂടി. മുഖത്ത് ചെറിയ പുഞ്ചിരി വിടർത്തിയുള്ള സുഹൈല പളളിത്തൊടിയുടെ നാടൻപാട്ടിനൊപ്പം മാതാവ് നസീറയും മനസിൽ ഈണം പിടിക്കുന്നുണ്ടായിരുന്നു. മലപ്പുറം ടൗൺഹാളിൽ കുടുംബശ്രീ നടത്തിയ ജില്ലാതല ബഡ്സ് സ്പെഷ്യൽ സ്കൂൾ 'ശലഭങ്ങൾ 22' കലോത്സവത്തിലാണ് സുഹൈല തന്റെ നാടൻ പാട്ടുമായി മന്ദാരം വേദിയിലെത്തിയത്.

ഈ 21കാരിക്ക് നാടൻപാട്ടിനോട് വലിയ ഇഷ്ടമാണെന്നാണ് മാതാവ് നസീറ പറയുന്നത്. ഇത്തവണ രണ്ടാം സ്ഥാനമാണ് നാടൻപാട്ടിൽ നേടാനായത്. കൊവിഡിന് മുമ്പ് നടന്നിരുന്ന ജില്ലാ കലോത്സവത്തിൽ താരക പെണ്ണാളെ.. എന്ന പാട്ടിന് സുഹൈല ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംസ്ഥാനതല മത്സരം നടക്കുന്ന തിരുവനന്തപുരത്തേക്ക് പോവാനായി ട്രെയിൻ ടിക്കറ്റടക്കം ബുക്ക് ചെയ്തിരുന്നു. പക്ഷെ കൊവിഡ് പ്രതിസന്ധി മൂലം സംസ്ഥാന മത്സരം നടന്നില്ല. സംസ്ഥാന വേദിയിൽ കയറാൻ സാധിച്ചില്ലെങ്കിലും നാടൻപാട്ടിലൂടെ നേട്ടങ്ങൾ കൊയ്യുമെന്ന ആത്മവിശ്വാസത്തിലാണ് സുഹൈലയും മാതാവ് നസീറയുമുള്ളത്.

എനിക്ക് വയ്യെങ്കിലെന്താ, കൂട്ടിന് ഉമ്മയുണ്ടല്ലോ...

ജന്മനാ സുഹൈലക്ക് നടക്കാനുള്ള ശേഷിയില്ല. നിരവധി ചികിത്സകൾ നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. പക്ഷെ അതൊന്നും സുഹൈലക്ക് പ്രശ്നമായിരുന്നില്ല. തന്റെ ആസ്വാദനങ്ങൾക്കും കുസൃതികൾക്കുമെല്ലാം ഉമ്മ കൂട്ടിനുണ്ട്. ജില്ലാ കലോത്സവ വേദിയിൽ നാടൻപാട്ടിന് ശേഷം മറ്റു കൂട്ടുകാരുടെ കലാപരിപാടികൾ ആസ്വദിക്കാൻ ഉമ്മയ്ക്കൊപ്പം സുഹൈല ടൗൺഹാളിലെ മുൻനിരയിലുള്ള ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നു. വീൽ ചെയറിന്റെ കൈപിടിച്ച് മാതാവ് നസീറയും ഏറെനേരം ഒന്നാം വേദിയിലെ ഒപ്പന മത്സരം ആസ്വദിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി ബഡ്സ് സ്കൂളിലാണ് പഠനം നടത്തുന്നത്. താമരക്കാട് ഹൈസ്കൂളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സ്കൂളിൽ പോയിരുന്നുള്ളു. അബ്ദുൽ അസീസാണ് പിതാവ്.

ആകാശവാണിയുടെ കൂട്ടുകാരി

ചെറുപ്പം മുതലേ റേഡിയോ പരിപാടികളോട് വളരെയധികം പ്രിയമുള്ളവളാണ് സുഹൈല. ആകാശവാണിയിലെ ഫോൺ ഇൻ പരിപാടിയിലേക്ക് വിളിച്ച് സംസാരിക്കുന്നതും ഇഷ്ടമുള്ള പാട്ടുകൾ വെക്കാൻ പറയുന്നതുമെല്ലാം പണ്ടുമുതലേ ശീലിച്ചതാണ്. നാടൻപാട്ടുകളൊന്നും ആരും പഠിപ്പിച്ച് കൊടുത്തതല്ല. സ്വയം പഠിച്ചെടുത്തതാണ്. റേഡിയോകളെ മറന്നുപോകുന്ന കാലത്ത് സുഹൈല റേഡിയോ ചേർത്തുപിടിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.