നിലമ്പൂർ: കാട്ടിലേക്ക് തിരികെ കയറ്റിയ കാട്ടാനകൾ മണിക്കൂറുകൾ പിന്നിട്ടതോടെ വീണ്ടും കനോലിപ്ലോട്ടിലെത്തി. കനോലിപ്ലോട്ടിനോട് ചേർന്ന് വനംവകുപ്പിന്റെ അരുവാക്കോട് തേക്ക് തടി ഡിപ്പോയിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് രണ്ടു കുട്ടിയുൾപ്പെടെ പത്ത് ആനകൾ എത്തിയത്. ഡിപ്പോയിലെ ജീവനക്കാരും കനോലിപ്ലോട്ടിലെത്തിയ വിനോദസഞ്ചാരികളും പരിഭ്രാന്തരായി. ആനകൾ കനോലിപ്ലോട്ടിൽ കഴിഞ്ഞ ദിവസം തമ്പടിച്ചതോടെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് സഞ്ചാരികൾക്കുള്ള ടിക്കറ്റ് വിതരണം മൂന്നുമണിയോടെ നിറുത്തിവച്ചിരുന്നു. ഡിപ്പോ ജീവനക്കാരും വനം ദ്രുത പ്രതികരണ സേനാംഗങ്ങളും ചേർന്ന് പടക്കം പൊട്ടിച്ചും റബർ ബുള്ളറ്റ് തോക്ക് ഉപയോഗിച്ച് വെടിവച്ചുമാണ് കാട്ടിലേക്ക് തിരികെ അയച്ചത്. കാടിനകത്ത് ഭക്ഷണലഭ്യത കുറഞ്ഞതും വേനൽച്ചൂട് കനത്തതുമാണ് ആനകൾ ഒന്നാകെ തീറ്റയും തണുപ്പും തേടി നാട്ടിലേക്ക് ഇറങ്ങാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |