മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് സബ് കമ്മിറ്റി യോഗങ്ങൾ ചേർന്നു. ഗ്രൗണ്ട് ആന്റ് എക്യുപ്‌മെന്റ് കമ്മിറ്റി, ടെക്നിക്കൽ കമ്മിറ്റി, റിസപ്ഷൻ കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി എന്നിവയാണ് ഇന്നലെ ചേർന്നത്. മത്സരങ്ങളുടെ രണ്ട് വേദിയും പരിശോധിച്ച എ.ഐ.എഫ്.എഫ് സംഘം തൃപ്തി അറിയിച്ചതോടെ പരിശീലന ഗ്രൗണ്ടുകളുടെ അറ്റകുറ്റ പ്രവർത്തനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കേണ്ടതുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവയ്ക്ക് പുറമെ അഞ്ച് പരിശീലന ഗ്രൗണ്ടുകളായ യൂണിവേഴ്സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകൾ, എടവണ്ണ സീതിഹാജി സ്റ്റേഡിയം, നിലമ്പൂർ പൊലീസ് ഗ്രൗണ്ട് , മാനവേദൻ ഗ്രൗണ്ട് എന്നിവയിലെ പ്രവർത്തനങ്ങൾ പരിശോധിച്ച് കമ്മിറ്റി റിപ്പോർട്ട് നൽക്കാൻ രണ്ട് പേരെ വീതം ചുമതലപ്പെടുത്തി. മത്സരവേദികളിലേക്ക് ആവശ്യമായ എ.ഐ.എഫ്.എഫ്. നിർദേശിച്ചിട്ടുള്ള എക്യുപ്‌മെന്റുകളുടെ ലിസ്റ്റ് വാങ്ങുന്നതിനുള്ള നിർദേശവും നൽകിയതായി കമ്മിറ്റിയിൽ അറിയിച്ചു.
റിസപ്ഷൻ യോഗത്തിൽ മത്സരത്തിന് എത്തുന്ന താരങ്ങൾക്കും ഒഫീഷ്യൽസിനും എയർപോർട്ട് ,റെയിൽവേ സ്‌റ്റേഷൻ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സ്വീകരണം നൽക്കാൻ തീരുമാനിച്ചു. സ്വീകരണത്തോടൊപ്പം കൾച്ചറൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും പ്രാഥമികമായി കമ്മിറ്റി തീരുമാനിച്ചു. അതോടൊപ്പം മത്സരം കാണാനെത്തുന്ന വി.വി.ഐ.പി, വി.ഐ.പി. ഗസ്റ്റുകളെ അതാത് സ്റ്റേഡിയങ്ങളിൽ സ്വീകരിക്കാനും കമ്മിറ്റി തീരുമാനിച്ചു. പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ സന്തോഷാരവം വിളംബര ജാഥയും ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന സമാപന ചടങ്ങുകളും ചർച്ച ചെയ്തു. പരിപാടികളുടെ ലിസ്റ്റ് തയ്യാറാക്കാൻ വിവിധ ആളുകളെ നിയോഗിച്ചു.
യോഗത്തിൽ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എ.ശ്രീകുമാർ, വൈസ് പ്രസിഡന്റ്, വി.പി.അനിൽ, ഇവന്റ് കോ-ഓർഡിനേറ്റർ യു.ഷറഫലി, ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യുറ്റീവ് അംഗങ്ങളായ സി.സുരേഷ്, കെ.മനോഹരകുമാർ, ഹൃഷിക്കേഷ് കുമാർ, കെ.എ.അബ്ദുൽ നാസർ, മഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.ബീന ജോസഫ്, സജിത്ത് ബാബു, അബ്ദുൽ നാസർ ടി.എം, അബ്ദുൽ റഹീം, യു.തിലകൻ, പി.കെ.ഷംസുദ്ദീൻ, ഡോ.സക്കീർ ഹുസൈൻ, ഡോ.സുധീർ കുമാർ, അഡ്വ. ടോം കെ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |