മലപ്പുറം: ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനായുള്ള മിഷൻ ഇന്ദ്രധനുഷ് ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ രണ്ടാം സെഷന് കൊവിഡ് മാനദണ്ഡങ്ങളോടെ തുടക്കം. പ്രതിരോധ കുത്തിവെപ്പിലെ കുറവ് പരിഹരിക്കുന്നതിനായി നടത്തുന്ന പ്രത്യേക ഇമ്മ്യൂണൈസേഷൻ പരിപാടിയായ ഇന്റസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് നാലാം ഘട്ടം ജില്ലയിൽ മാർച്ച് ഏഴിന് തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടാം സെഷൻ. കൊവിഡ് വ്യാപനം കാരണം ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായ പ്രദേശങ്ങളിൽ കുത്തിവെപ്പ് പരിപാടികൾ നടത്താൻ സാധിക്കാത്തതും കൊവിഡ് വ്യാപന സമയത്ത് പലരും കുട്ടികളെ കുത്തിവെപ്പ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരാതിരുന്നതും കണക്കിലെടുത്താണ് നടപടിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ. രേണുക പറഞ്ഞു.
മാർച്ചിൽ കുത്തിവെപ്പ് എടുത്തവർക്ക് തുടർ ഡോസുകൾ നൽകുന്നതിനും ഇതുവരെ കുത്തിവെപ്പ് എടുക്കാത്തവർക്കും ഭാഗികമായി എടുത്തവർക്കും വാക്സിൻ നൽകുന്നതിനുമായി ഏപ്രിൽ 10 വരെയാണ് രണ്ടാം സെഷൻ. ജില്ലയിലെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളുടെയും പരിധിയിലുള്ള രണ്ട് വയസ്സിൽ താഴെയുള്ള പ്രതിരോധ കുത്തിവെപ്പ് ഒന്നും എടുക്കാത്തതും ഏതെങ്കിലും കുത്തിവെപ്പ് മാത്രം എടുത്തതുമായ കുട്ടികളുടെ ലിസ്റ്റ് ഇതിനായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ലിസ്റ്റിൽപ്പെട്ട കുട്ടികൾക്കായി പ്രത്യേക കുത്തിവെപ്പ് സെഷനുകൾ ഈ ദിവസങ്ങളിൽ നടത്തും. കുത്തിവെപ്പ് എടുക്കേണ്ട കുട്ടികളുടെ വിവരങ്ങളും കുത്തിവെപ്പ് നൽകുന്ന സ്ഥലങ്ങളും ഉൾപ്പെടെ കൃത്യമായ മൈക്രോ പ്ലാൻ തയാറാക്കിയിട്ടുണ്ട്. ഈ വിവരങ്ങൾ പ്രത്യേക വെബ് പോർട്ടലിലും അപ്‌ലോഡ് ചെയ്യും.
പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ
പ്രതിരോധ കുത്തിവെപ്പിൽ പിന്നാക്കം നിൽക്കുന്ന ജില്ലകളിലാണ് പ്രത്യേക യജ്ഞം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നാലാംഘട്ട മിഷൻ ഇന്ദ്രധനുഷ് പരിപാടി നടത്തുന്നത്.
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ഗർഭിണികൾക്കും ഈ ദിവസങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് നൽകും. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗർഭിണികളും കുട്ടികളും കുത്തിവെപ്പ് എടുക്കണം.
- ആർ. രേണുക, ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |