മലപ്പുറം: മലപ്പുറം നഗരസഭ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലെ അപ്രതീക്ഷിതമായ തീപിടിത്തം ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്നലെ രാവിലെ 11നാണ് ഓഡിറ്റോറിയിത്തിന് ' തീപിടിച്ചത്'. ചീറിപാഞ്ഞെത്തിയ ഫയർഫോഴ്സ് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തകയും തീ അണക്കുകയും ചെയ്തു. തീ പിടിത്തമുണ്ടായ അര മണിക്കൂറിനകം രക്ഷാപ്രവർത്തനം അവസാനിച്ചു. 'തീപിടിത്തം' മോക്ഡ്രിലാണെന്ന് അറിഞ്ഞതോടെ ആദ്യം ഭയന്ന് പോയ ജനങ്ങൾക്ക് ആശ്വാസമായി. ദുരന്തം നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്ന് ജനങ്ങളെ ബോധിപ്പിക്കുന്നതിനായാണ് മോക്ഡ്രിൽ നടത്തിയത്.
ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും പ്രധാന സർക്കാർ ഓഫീസുകളിൽ തീപിടിത്തം സംബന്ധിച്ച് മോക്ഡ്രിൽ നടത്താനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചത്. മോക്ഡ്രില്ലിനായുള്ള ഒരുക്കങ്ങൾ നേരത്തെ നടത്തിയിരുന്നു. മോക്ഡ്രില്ലിന്റെ ഭാഗമാകുന്ന വകുപ്പുകൾക്ക് പരിശീലനവും നൽകി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.പി ജയകുമാർ, മലപ്പുറം ഫയർസ്റ്റേഷൻ ഓഫീസർ എൽ. സുഗുണൻ, പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജ് നേത്യത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |