SignIn
Kerala Kaumudi Online
Thursday, 25 April 2024 3.16 PM IST

വെടിയൊച്ച നിലയ്ക്കാത്ത മുത്താഴക്കുറ്റികൾ...

ramsan
മു​ത്താ​ഴ​ക്കു​റ്റിയിൽ വെടിപൊട്ടിക്കുന്ന സലാം ഒളാട്ടയിൽ

പൊന്നാനി: കാലമേറെ മാറിയിട്ടും മുത്താഴക്കുറ്റികളിൽ നിന്നുളള വെടിയൊച്ചകൾ പൊന്നാനിയിൽ നിലക്കുന്നില്ല. വിശുദ്ധ റമദാനിലെ രാവുകളെ സക്രിയമാക്കിയിരുന്ന വെടിയൊച്ചകൾ പുതിയ തലമുറയിലെ കുട്ടികൾക്കും പ്രിയപ്പെട്ടതാണ്. കാലത്തിന്റെ മാറ്റങ്ങളെ സ്വീകരിക്കാതെ പഴയ രീതിയിൽ തന്നെ മുത്താഴക്കുറ്റികൾ ഇന്നും സുലഭമാണ്. രാത്രിയിലെ തറാവീഹ് നമസ്‌കാരം കഴിഞ്ഞ് പത്ത് മുതൽ അത്താഴം കഴിക്കുന്ന 12 മണിവരെയുളള സമയം മുത്താഴ വെടി പൊട്ടിച്ചാണ് കുട്ടികൾ സമയം ചെലവിട്ടിരുന്നത്. തറാവീഹ് നമസ്‌കാരം കഴിഞ്ഞാൽ കുടുംബങ്ങളും സുഹൃത്തുക്കളും ചേർന്നിരുന്ന് പലഹാരങ്ങൾ കഴിക്കുന്നതിനെ മുത്താഴമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. ഈ സമയത്ത് നടക്കുന്ന വിനോദമായതിനാലാണ് മുത്താഴവെടിക്ക് ഇങ്ങിനെയൊരു പേര് വന്നത്. ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് പഴമക്കാർ കണ്ടു ശീലച്ച പീരങ്കിയിൽ നിന്നാണ് മുത്താഴക്കുറ്റികൾ രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു.

മുത്താഴക്കുറ്റി നിർമ്മാണവും ഉപയോഗവും

പഴയകാലത്തെ പീരങ്കികളുടെ മാതൃകയിലാണ് മുത്താഴക്കുറ്റികൾ നിർമ്മിച്ചിരുന്നത്. മുളക്കുറ്റിയാണ് പ്രധാന ഭാഗം. അഞ്ചടി നീളത്തിലുളള മുളക്കുറ്റിയുടെ ഒരറ്റം കയർ ഉപയോഗിച്ച് വരിഞ്ഞുകെട്ടും. മറ്റേ അറ്റത്ത് ചെറിയ ദ്വാരമുണ്ടാക്കും. ഇതിലൂടെ വായു നിറച്ച ശേഷം തീ കാണിച്ചാൽ വെടിപൊട്ടുന്ന ശബ്ദത്തിൽ ഒച്ചയുണ്ടാകും. മുളക്കുറ്റിയുടെ ഒരറ്റത്തുകൂടെ ഇടക്കിടെ മണ്ണെണ്ണ ഒഴിച്ചുകൊടുക്കുകയും ചെയ്യും. തീ കാണിക്കാൻ പന്തത്തിന്റെ ചെറിയ മാതൃകയിലുളള വസ്തുവുമുണ്ടാകും.

അഞ്ചും പത്തും കുട്ടികൾ വട്ടമളഞ്ഞിരുന്നാണ് മുത്താഴവെടി പൊട്ടിക്കുക. ഒരാൾ മുളക്കുറ്റിയിൽ വായു നിറക്കും. മറ്റൊരാൾ മണ്ണെണ്ണ ഒഴിക്കും. വേറൊരാൾ തീ കാണിക്കും. ഏതാണ്ട് പത്ത് വർഷം മുൻപുവരെ പൊന്നാനി അങ്ങാടിയിലേയും പരിസര പ്രദേശങ്ങളിലേയും ഒട്ടുമിക്ക വീടുകളിൽ നിന്നും മുത്താഴവെടിയുടെ ഒച്ച നിലക്കാതെ കേട്ടിരുന്നു. സ്‌കൂൾ അദ്ധ്യയനം ജനറൽ കലണ്ടറിലേക്ക് മാറിയതോടെയാണ് മുത്താഴക്കുറ്റികൾ പരിമിതപ്പെടാൻ തുടങ്ങിയത്. മുസ്ലീം കലണ്ടർ പിന്തുടർന്നിരുന്ന പൊന്നാനിയിലെ സ്‌കൂളുകളിൽ റമദാനിലെ ഒരു മാസക്കാലം അവധിയായിരുന്നു.

മുത്താഴവും ഓർമകളിലേക്ക്

മുത്താഴക്കുറ്റികൾക്ക് ഇങ്ങിനെയൊരു പേര് ലഭിക്കാനിടയായ മുത്താഴവും പൊന്നാനിയിൽ നിന്ന് അന്യമാവുകയാണ്. നോമ്പ് തുറ വിഭവങ്ങൾ മാറ്റി വെച്ച് തറാവീഹ് നമസ്‌കാര ശേഷം സുഹൃത്തുകൾക്കൊപ്പം വീട്ടിലിരുന്ന് കഴിക്കുന്ന രീതിയാണ് മുത്താഴം. കഴിഞ്ഞ തലമുറ വരെ ഇത് പൊന്നാനിയിൽ സജീവമായിരുന്നു. മുത്താഴം സംഘടിപ്പിക്കുന്നതിനുവേണ്ടി കമ്മിറ്റികൾ വരെയുണ്ടായിരുന്നു. റമദാനിലെ മുപ്പത് ദിവസവും വ്യത്യസ്ത വീടുകളിൽ നിന്നാണ് മുത്താഴം കഴിക്കുക. റവ ഉപയോഗിച്ച് ഉണ്ടാക്കുന്ന തരിക്കഞ്ഞിയായിരുന്നു മുത്താഴത്തിലെ പാനീയം. കൂട്ടുകുടുംബ രീതികൾ ഇല്ലാതായതോടെ മുത്താഴവും വീടുകളിൽ നിന്ന് പടിയിറങ്ങി. നോമ്പുതുറ വിഭവങ്ങൾ പുറത്തുനിന്നു വാങ്ങുന്ന പൊരിച്ച കടികളിലേക്ക് വഴിമാറിയതും മുത്താഴം നാടു നീങ്ങാൻ കാരണമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.