നിലമ്പൂർ: മതിയായ രേഖകളില്ലാതെ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കൊടുവള്ളി സ്വദേശികളായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്, വാഴപൊയിൽ ഷബീർ അലി എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ ഒമ്പത് മണിയോടെ നിലമ്പൂർ പൊലീസ് സ്റ്റേഷന് മുൻവശം നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. കാറിലെ രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. കസ്റ്റഡിയിൽ എടുത്ത പണവും കാറും കോടതിയിൽ ഹാജരാക്കും. ഇതു സംബന്ധിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസങ്ങളിൽ പെരിന്തൽമണ്ണ, മേലാറ്റൂർ, വാളാഞ്ചേരി, മലപ്പുറം സ്റ്റേഷൻപരിധികളിലും കുഴൽപ്പണം പിടിച്ചിരുന്നു. എ.എസ്.ഐ അൻവർ സാദത്ത്, റെനി ഫിലിപ്പ്, റിയാസ്, ജിനാസ് ബക്കർ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |