മലപ്പുറം: വിഷുവിനെ വരവേൽക്കാനുള്ള ഓട്ടത്തിലാണ് നാടും നഗരവും. കൊവിഡ് നിയന്ത്രണങ്ങളാൽ മുൻവർഷങ്ങളിൽ വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടായിരുന്നില്ല. നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഇത്തവണ കച്ചവടം ഉണർന്നതിന്റെ ആവേശത്തിലാണ് വിപണി. വിഷുവിന് കണിയൊരുക്കാനും സദ്യവട്ടങ്ങൾക്കുള്ള വിഭവങ്ങൾ വാങ്ങാനും ആളുകളെത്തുന്നത് കാത്തിരിക്കുകയാണ് കച്ചവടക്കാർ. കണിവെള്ളരി വിപണിയും സജീവമായിട്ടുണ്ട്. കിലോയ്ക്ക് 25 മുതൽ 35 വരെയാണ് വില. ജില്ലയിൽ ഏറ്റവും കൂടുതൽ കണിവെള്ളരി കൃഷി ചെയ്യുന്ന കരിഞ്ചാപാടിയിൽ വിളവെടുപ്പ് പൂർത്തിയായിട്ടുണ്ട്. സ്വർണ്ണ നിറമുള്ള കരിഞ്ചാപാടി വെള്ളരിക്ക് ഇതര സംസ്ഥാനങ്ങളിൽ പോലും ആവശ്യക്കാർ ഏറെയാണ്. ഇത്തവണ മികച്ച വില ലഭിച്ചതിന്റെ സന്തോഷത്തിലാണ് കർഷകർ.
കൊവിഡ് നിയന്ത്രണങ്ങളാൽ ജനങ്ങൾ പുറത്തിറങ്ങാതായതോടെ മുൻവർഷങ്ങളിൽ വിഷു ആഘോഷങ്ങൾക്ക് മാറ്റ് കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായിരുന്നു. കുറഞ്ഞ വിലയ്ക്ക് കണി വെള്ളരി വിൽക്കേണ്ട അവസ്ഥയും വന്നു.
എന്തെല്ലാം വെറൈറ്റി
പടക്കങ്ങളില്ലാത്ത വിഷു മലയാളിക്ക് ഓർക്കാനേ കഴിയില്ല. മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തിയുള്ള ഓട്ടം മലയാളിയുടെ ഗൃഹാതുര ഓർമ്മ കൂടിയാണ്. കൊവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഇത്തവണ പടക്ക വിപണിക്ക് തീപിടിച്ചിട്ടുണ്ട്. ശിവകാശി, ചൈനീസ് പടക്കങ്ങളുടെ കച്ചവടം പൊടിപൊടിക്കുകയാണ്. വിഷുവും പെരുന്നാളും ഒരുമിച്ചെത്തിയതോടെ കച്ചവടം കൂടുമെന്ന കണക്കുകൂട്ടലിൽ കൂടുതൽ പടക്കങ്ങൾ എത്തിച്ചിട്ടുണ്ട് കച്ചവടക്കാർ.
10 രൂപ മുതൽ 300 രൂപ വരെയുള്ള പടക്കങ്ങൾ വിപണിയിലുണ്ട്. കമ്പിത്തിരി പാക്കറ്റിന് 30 രൂപ മുതലാണ് വില. 200 രൂപ വരെയുള്ള ഇനങ്ങളുണ്ട്. പലവിധ പൂക്കളും വർണ്ണങ്ങളും വിരിയുന്ന കമ്പിത്തിരികളോടാണ് കൂട്ടികൾക്ക് കൂടുതൽ താത്പര്യം. 200 മുതൽ 3,000 രൂപ വരെയുള്ള അമിട്ടുകളുണ്ട്. നിലചക്രത്തിന് 30 രൂപ മുതൽ വില തുടങ്ങുന്നു. വിവിധ കുടചക്രങ്ങൾ, ഡാൻസിംഗ് ചക്രം, ഹെലികോപ്റ്റർ പോലെ പറന്നു പൊങ്ങുന്ന ചക്രം, ഫോർ ആൻഡ് ഫോർ വീൽ, പത്ത് അടിയോളം ഉയരത്തിൽ നിരനിരയായി അഞ്ച് മിനിറ്റോളം പൊട്ടുന്ന സൈറ്റ് പടക്കം, വ്യത്യസ്ത വർണ്ണങ്ങളിൽ വിരിയുന്ന പൂക്കുറ്റി എന്നിങ്ങനെ പടക്കങ്ങളുടെ വൈവിദ്ധ്യം നീളുന്നു. കൂടുതൽ സുരക്ഷിതത്വവും അധിക ശബ്ദവുമില്ലാത്ത ചൈനീസ് പടക്കങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് കച്ചവടക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |