SignIn
Kerala Kaumudi Online
Thursday, 25 April 2024 9.11 PM IST

തിരി കെടാതെ പ്രകാശം പരത്തി പൊന്നാനി പള്ളിയിലെ ളാമ്പുകൾ

ponnani

പൊന്നാനി വലിയപള്ളിയിലെ ളാമ്പുകളിൽ ഒന്ന്.

പൊന്നാനി: ആധുനികതയുടെ കുത്തൊഴുക്കിലും പൊന്നാനി വലിയ പള്ളിയിലെ ളാമ്പുകൾ തിരികെടാതെ ഇപ്പോഴും പ്രകാശം പരത്തുന്നുണ്ട്. കേരളക്കരയിൽ വൈദ്യുതിയെത്തുന്നതിന് കാലങ്ങൾക്ക് മുമ്പ് റംസാൻ മാസങ്ങളിൽ പൊന്നാനി വലിയ പള്ളിയും അങ്കണവും ദീപാലങ്കാരത്താൽ പ്രകാശപൂരിതമായിരുന്നു. എണ്ണ നിറച്ച വിളക്കുകളായിരുന്നു പ്രകാശം പരത്തിയിരുന്നത്. സ്ഫടിക ആവരണം കൊണ്ടുള്ള വിളക്കുകളായിരുന്നു അവ. ളാമ്പ് എന്നാണ് ഇവയ്ക്ക് പേര്. വിളക്കുകൾക്ക് ഇംഗ്ലീഷിൽ പറയുന്ന ലാംപ് എന്ന പദത്തിൽ നിന്നുത്ഭവിച്ചതാകാം ഈ വാക്ക്. ഇത്തരത്തിലുള്ള 200ഓളം വിളക്കുകൾ വലിയ ജുമുഅത്ത് പള്ളിയിലെ അകത്തെ പള്ളിയിലും പുറത്തെ പള്ളിയിലുമുണ്ടായിരുന്നു.

പണ്ടുകാലങ്ങളിൽ റംസാനിലെ എല്ലാ ദിവസവും പ്രകാശം പൊഴിച്ചിരുന്ന ളാമ്പുകൾ ഇപ്പോൾ റംസാൻ മാസത്തിലെ പതിനാറാം രാവിലും 27-ാം രാവിലും മാത്രമാണ് കത്തിക്കുന്നത്. കൂടാതെ ആണ്ടുനേർച്ചയോട് അനുബന്ധിച്ച് ശഅബാൻ 16നും റബീഉൽ അവ്വൽ 12നും രണ്ട് പെരുന്നാൾ രാവുകളിലും ളാമ്പുകൾ കത്തിക്കും. വൈദ്യുതി വിളക്കുകൾ പടി കടന്നെത്തുന്നതിന് മുമ്പ് പള്ളിയിൽ വെളിച്ചം വിതറിയിരുന്ന ളാമ്പുകൾ ഇന്നും വിസ്മയമായുണ്ട്.

ളാമ്പുകൾക്ക് പുറമെ പള്ളിയുടെ പുറത്തെ പള്ളിയിലെ നിലവിളക്ക് മുറതെറ്റാതെ വെളിച്ചം പരത്തുന്നതാണ്. വർഷത്തിലെ മുഴുവൻ ദിവസവും അകത്തെ പിള്ളയുടെ നടുവിലെ എണ്ണ വിളക്ക് കത്തിക്കും. സന്ധ്യയോടെ കത്തിക്കുന്ന ഈ വിളക്കുകൾ പുലർകാല നമസ്‌കാര സമയത്താണ് അണക്കുക. പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണിത്. വലിയ പള്ളിയിലെ വിളക്കിന് ചുറ്റുമിരുന്നാണ് പഴയ കാലത്ത് മതപഠനം നടന്നിരുന്നത്. വിളക്കത്തിരിക്കൽ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

പ്രകാശം പരത്തുന്ന ളാമ്പുകൾ

ഓരോ വിളക്കിലും മുക്കാൽ ഭാഗം വെള്ളവും കാൽ ഭാഗം വെളിച്ചെണ്ണയും നിറച്ചുവെക്കും. ഗ്ലാസിന്റെ വക്കിൽ കത്തുന്ന തിരി ഘടിപ്പിച്ചിട്ടുണ്ടാകും. പള്ളിയിലെ ഇരുപതടിയിലേറെ ഉയരമുള്ള തട്ടിൽ തൂക്കിയിട്ടിരിക്കുന്ന ഈ വിളക്കുകൾ കത്തിക്കുന്നതും കെടുത്തുന്നതും കാണാൻ നിരവധി പേരാണ് എത്തിയിരുന്നത്. വിളക്ക് കൊളുത്തിയാൽ അര മണിക്കൂർ കൊണ്ട് പളളിയുടെ അകം പ്രകാശം നിറയും. ഈ വിളക്കുകൾക്കിടയിൽ സ്ഫടിക ഗ്ലോബ് ചങ്ങലയിൽ ഘടിപ്പിച്ചുള്ള വർണ്ണ വിളക്കുകളുമുണ്ട്. ചങ്ങല താഴേക്കു വലിച്ചാൽ ഗ്ലോബ് മുകളിലേക്ക് ഉയരും. രാത്രി പത്ത് മണി കഴിഞ്ഞാൽ വിളക്കുകൾ അണക്കും. അഗ്രം തിരിയുടെ ഭാഗത്തേക്ക് വളഞ്ഞ നീണ്ട കുഴൽ കൊണ്ട് ശക്തിയായി ഊതുന്നതോടെ ജ്വാല അണയും. എല്ലാ ളാമ്പുകളും കത്തി തീർന്നു കഴിഞ്ഞാലും പള്ളിയുടെ മധ്യത്തിലുള്ള വലിയ വിളക്ക് കത്തിക്കൊണ്ടിരിക്കും.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.