SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.55 PM IST

ചീറിപാഞ്ഞ് വാഹനങ്ങൾ; കിതച്ച് എൻഫോഴ്സ്മെന്റ് വിംഗ്

vehicle

മലപ്പുറം: റോഡിലെ നിയമലംഘനങ്ങൾക്ക് തടയിടേണ്ട ജില്ലാ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ പകുതി ജീവനക്കാർ പോലുമില്ലാത്തത് വകുപ്പിന്റെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എ.എം.വി.ഐ)​മാരുടെ കുറവ് മൂലം റോഡിലെ പരിശോധനകൾ പോലും യഥാവിധി നടത്താനാവുന്നില്ല. 18 എ.എം.വി.ഐമാരുടെ തസ്തിക ജില്ലയിലുള്ളപ്പോൾ ഇതിൽ 10 പേരാണുള്ളത്. ഇതിൽ തന്നെ രണ്ടുപേർ ട്രെയിനിംഗിന് പോയിട്ടുണ്ട്. സ്ഥലംമാറ്റം,​ പ്രമോഷൻ മൂലമുള്ള ഒഴിവുകൾ നികത്താത്തതാണ് തിരിച്ചടിയായത്. ഏഴ് എം.വി.ഐമാരുണ്ടെങ്കിലും ഇവരെ സഹായിക്കാനുള്ള എ.എം.വി.ഐമാരുടെ കുറവ് എൻഫോഴ്സ്മെന്റ് വിംഗിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു. വിസ്തൃതിയിലും വാഹനപെരുപ്പത്തിലും മുന്നിലുള്ള ജില്ലയിൽ നിലവിലുള്ള തസ്തിക തന്നെ അപര്യാപ്തമാണ്. കൂടുതൽ ജീവനക്കാരെ നിയോഗിക്കേണ്ടപ്പോഴാണ് അനുവദിച്ച തസ്തികയിൽ തന്നെ ജീവനക്കാരില്ലാത്തത്.

എങ്ങനെ എത്തിപ്പെടും

ജില്ലയിലെ ഏഴ് താലൂക്കുകളിലേക്കായി ആറ് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെയാണ് അനുവദിച്ചിട്ടുള്ളത്. ഒരു സ്ക്വാഡിൽ ഒരു എം.വി.ഐയും മൂന്ന് എ.എം.വി.ഐയുമാരും വേണം. എന്നാൽ ജീവനക്കാരുടെ കുറവ് മൂലം ഒരു എം.വി.ഐയും എ.എം.വി.ഐയുമുള്ള സ്ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. മറ്റ് ജില്ലകളിലൊന്നും ഇത്തരത്തിൽ വലിയ പ്രതിസന്ധി നേരിടുന്നില്ല. ജില്ലയിലെ 34 പൊലീസ് സ്റ്റേഷനുകളിലെയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത് എൻഫോഴ്സ്മെന്റ് വിംഗിന്റെ ചുമതലയാണ്. അപകട വാഹനങ്ങളുടെ പരിശോധനയ്ക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ മറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ല. നേരത്തെ വലിയ തോതിൽ റോഡ് പരിശോധനകൾ നടത്തിയിരുന്നെങ്കിൽ ഇപ്പോൾ അത്രത്തോളം നടക്കുന്നില്ല. സ്കൂൾ കുട്ടികൾ അടക്കം നൽകുന്ന പരാതികൾ പരിശോധിച്ച് സമയബന്ധിതമായി നടപടിയെടുക്കാനും കഴിയുന്നില്ല. ഇതിന് പുറമെ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകളും നടത്തേണ്ടതുണ്ട്.


വേഗത്തിൽ തയ്യാറാക്കും
വാഹനാപകടങ്ങൾ നടന്നാൽ അതിലേക്ക് നയിച്ച കാരണങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കേണ്ടതുണ്ട്. റോഡിന്റെ തകരാറാണോ അതോ എൻജിനിയറിംഗ് പ്രശ്നങ്ങളാണോ, മരങ്ങൾ പോലെ കാഴ്ച മറയ്ക്കുന്ന വസ്തുകൾ വില്ലനായോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തണം. ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഇതെന്നതിനാൽ സമയമെടുത്ത് ചെയ്യേണ്ട പ്രവർത്തനങ്ങളാണിത്. എന്നാൽ ജീവനക്കാരുടെ കുറവും ഭാരിച്ച ചുമതലകളും മൂലം അതിവേഗത്തിൽ റിപ്പോർട്ട് തയ്യാറാക്കേണ്ട സാഹചര്യമാണുള്ളത്.

എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ജീവനക്കാരുടെ കുറവ് വകുപ്പിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

- കെ.കെ. സുരേഷ് കുമാർ,​ ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.