മലപ്പുറം: അപകടങ്ങൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം പ്രത്യേക പരിശോധന തുടങ്ങിയതോടെ ജില്ലയിൽ അപകട മരണങ്ങൾ കുറഞ്ഞു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ വിവിധ അപകടങ്ങളിലായി 78 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 96 പേരാണ് മരിച്ചത്. 2020ൽ 87 പേരും 2019ൽ 115 പേരും മരണമടഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുടെ കാലം കൂടിയായിരുന്നു ഇത്.
എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ വന്നതോടെ സ്ഥിരം പരിശോധനകൾക്ക് പകരം അപകടങ്ങൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്ന രീതിയാണിപ്പോൾ സ്വീകരിക്കുന്നത്. ബൈക്ക്, കാറുകൾ എന്നിവയാണ് കൂടുതലായും അപകടത്തിൽപെടുന്നത് എന്നതിനാൽ ഈ വാഹനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്. റംസാനിൽ വൈകീട്ട് അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
പൊലിയുന്നു ജീവനുകൾ
കഴിഞ്ഞ വർഷം ജില്ലയിലെ നിരത്തുകളിൽ 288 ജീവനുകളാണ് പൊലിഞ്ഞത്. ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത് ജനുവരി - 39, ഡിസംബർ - 43 മാസങ്ങളിലാണ്. മേയ് - 6 പേർ, ജൂൺ - 8 പേർ എന്നിങ്ങനെയാണ് മരണം കുറഞ്ഞ മാസങ്ങൾ. അമിതവേഗതയും അശ്രദ്ധയുമാണ് കൂടുതൽ മരണങ്ങൾക്കും വഴിവയ്ക്കുന്നത്. 2020ൽ 240 പേരാണ് മരിച്ചത്. 2019ലാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ മരണമുണ്ടായത്. 367 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
അപകടങ്ങൾ കൂടി
മരണങ്ങൾ കുറയ്ക്കാനായെങ്കിലും അപകടങ്ങൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 783 അപകടങ്ങളാണ് സംഭവിച്ചത്. ജനുവരിയിൽ 276, ഫെബ്രുവരി - 220, മാർച്ച് - 287 അപകടങ്ങളുണ്ടായി. 864 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് വർഷത്തെ ഇക്കാലയളവ് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത് ഈ വർഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |