പൊന്നാനി: പൊന്നാനിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പിടികൂടി. കഴിഞ്ഞ 19നാണ് പെൺകുട്ടിയെ കാണാതായത്. പ്രണയം നടിച്ച കാമുകൻ കടവനാട് സ്വദേശി നിഖിൽ കുമാറാണ് (23) പെൺകുട്ടിയുമായി നാടുവിട്ടത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാൾ പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വാഹനം വാടകക്കെടുത്ത് പെൺകുട്ടിയുമായി എറണാകുളത്ത് എത്തുകയും തുടർന്ന് വാഹനം അവിടെ ഉപേക്ഷിച്ച് ട്രെയിൻ മാർഗം സേലത്ത് പോവുകയും പിന്നീട് പൊള്ളാച്ചി, ചിദംബരം എന്നിവിടങ്ങളിൽ കറങ്ങി ചിദംബരത്ത് വാടക വീടെടുത്ത് കഴിയുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം ആരംഭിച്ച പൊലീസ് ഉപേക്ഷിച്ച വാഹനം കണ്ടെടുത്തിരുന്നു. ചിദംബരത്ത് വച്ച് മൂന്നു ദിവസം ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് മംഗലാപുരത്ത് എത്തിയ ഇവർ വയനാട്ടിലെ വിവിധയിടങ്ങളിലെത്തി താമസിച്ചു. ഗോവയിൽ പോകാനായിരുന്നു ഇവരുടെ പദ്ധതി. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റു മാർഗങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. പൊന്നാനി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പൊന്നാനി പൊലീസ് വയനാടിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്ക് പുറമെ സഹായികളായ പൊന്നാനി സ്വദേശി ശരത് സതീശൻ (23), വൈശാഖ് (23) എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |