താനൂർ: സ്ത്രീകൾ നിരവധി മേഖലകളിൽ വിജയങ്ങൾ നേടുന്ന ഈ കാലത്ത് ആയിരങ്ങളുടെ സുരക്ഷ തന്റെ കൈകളിൽ ഏറ്റെടുത്ത് വിജയക്കൊടി പാറിക്കുകയാണ് സന്ധ്യ. കോഴിക്കോട് നന്മണ്ട സ്വദേശിനി അരിപ്പാം തോട്ടിൽ സന്ധ്യ എന്ന ബിടെക് ഇലക്ട്രോണിക് എൻജിനിയറിംഗ് ബിരുദധാരി കഴിഞ്ഞ ഏഴ് വർഷമായി ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റാണ്. 8–10 മണിക്കൂർ തുടർച്ചയായുള്ള ജോലിയ്ക്കിടയിൽ വനിതാ ലോക്കോ പൈലറ്റുകൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളെ കൂസാതെ ട്രെയിനുകളിൽ സാരഥിയായി തന്റെ സ്വപ്ന സാക്ഷാത്കാരത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണിവർ.
റെയിൽവേ പൊലീസായിട്ടായിരുന്നു ആദ്യം നിയമനം. ഒരു വർഷത്തെ സേവനത്തിനുശേഷം 2015 ൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി സേവനം തുടരുകയാണ്. ട്രെയിനിന്റെ സുരക്ഷാ പരിശോധനകൾ ഉറപ്പാക്കി സിഗ്നലുകൾക്കനുസരിച്ച് മുന്നോട്ടുള്ള പ്രയാണത്തിൽ മാനസിക, ശാരീരിക ക്ഷമതയിൽ എവൺ നിലവാരമുള്ളവർക്ക് മാത്രമേ ഇന്ത്യൻ റെയിൽവേയിൽ ലോക്കോപൈലറ്റ് ആകാൻ സാധിക്കൂ.
ജോലിയിൽ പ്രവേശിച്ച ആദ്യദിനങ്ങളിൽ ഗുഡ്സ് ട്രൈനുകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് പാസഞ്ചർ ട്രെയിനുകളുടെയും ഇപ്പോൾ ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളുടെയും സാരഥിയായി.
ബാലുശ്ശേരി ചീകിലോട് സ്വദേശി കൂലിപ്പണിക്കാരനായ ഗോപാലന്റെയും പത്മിനിയുടെയും ഇളയമകളാണ് സന്ധ്യ. താനൂർ സ്‌കൂൾപടി സ്വദേശിയായ തോട്ടുവരമ്പത്ത് വിമലാണ് ഭർത്താവ്. ഇവർക്ക് രണ്ട് വയസുള്ള മഹാദേവ് എസ്. വിമൽ, മഹാലക്ഷ്മി എസ്. വിമൽ എന്ന ഇരട്ടകുട്ടികളുമുണ്ട്.
ലക്ഷ്യമെത്താനുള്ള ആയിരങ്ങളുടെ യാത്രയ്ക്ക് സഹായകരമായി ലോക്കോയിൽ ഇപ്പോഴും സന്ധ്യ ഉണ്ട്. അവളുടെ ജീവിതയാത്രയുമായി.
ജോലിയ്ക്കിടയിൽ തന്റെ കണ്മുന്നിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ കാണുമ്പോൾ വളരെ വേദന തോന്നാറുണ്ട്. അവരെ രക്ഷിക്കാൻ കഴിയാത്ത മാനസികാവസ്ഥ മിനിറ്റുകൾ കൊണ്ട് തരണം ചെയ്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി മനസ്സാന്നിധ്യത്തോടെ വീണ്ടും ലക്ഷ്യത്തിലേക്ക് യാത്ര തുടരാറാണുള്ളത്.
- സന്ധ്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |