വളാഞ്ചേരി: എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നുമായി കാറിലെത്തിയ മൂന്നു യുവാക്കൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. വെട്ടിച്ചിറ മുഴങ്ങാണി കുറ്റിപ്പുറത്തൊടി മുഹമ്മദ് ഷാഫി (30), കൊളത്തൂർ പിത്തിനിപ്പാറ സ്വദേശി മാണിയാടത്തിൽ ശ്രീശാന്ത് (24), വളാഞ്ചേരി കാട്ടിപ്പരുത്തി പളളിയാലിൽ സറിൻ എന്ന ബാബു (26) എന്നിവരെയാണ് വളാഞ്ചേരി മത്സ്യമൊത്ത വിപണ കേന്ദ്രത്തിനു മുന്നിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 163ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വാഹന പരിശോധനക്കിടെ കാറിൽ വരികയായിരുന്ന യുവാക്കൾ പിടിയിലാകുന്നത്. പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും
പ്രതികൾക്ക് ലഹരി വസ്തു ലഭിച്ച ഉറവിടത്തെപറ്റിയും പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും
പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും വരുംദിവസങ്ങളിലും ശക്തമായ പരിശോധനകൾ നടത്തുമെന്നും ഇൻപെക്ടർ പറഞ്ഞു. ആഘോഷ പരിപാടികളിലും കോളേജ് വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് പ്രധാനമായും ഇവർ വില്പന നടത്താറുള്ളത്. ഗ്രാമിന് 1,500 രൂപക്ക് വാങ്ങുന്ന മയക്കുമരുന്ന് ഗ്രാമിന് 3,000 രൂപക്കാണ് ആവശ്യക്കാർക്ക് നൽകാറുള്ളത്. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിൽ പ്രൊബേഷനറി എസ്.ഐ ഷമീൽ, സീനിയർ സി.പി.ഒ മോഹനൻ, സി.പി.ഒമാരായ പ്രദീപ്, വിനീത്, ജോൺസൻ തിരൂർ ഡി.വൈ.എസ്.പി. വി. വി ബെന്നിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എന്നിവരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |