നിലമ്പൂർ. മുക്കട സ്വദേശിയായ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്റെ വീട്ടിൽ അതിക്രമിച്ചു കയറി പണവും ലാപ്ടോപ്പും, മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യസൂത്രധാരനടക്കം അഞ്ച് പേർ അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ തങ്ങളകത്ത് നൗഷാദ് എന്ന മോനു (41), ചേനക്കൽ ഷക്കീർ(41), കരിമ്പൻ തൊടി സൈറസ് മുഹമ്മദ്(35), കൂളിപിലാക്കൽ നിഷാദ്(33), കടുകത്തൊടി സലീം(36) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നൗഷാദും, ഷക്കീറും, സലീമും പരാതിക്കാരന്റെ കീഴിലെ ജീവനക്കാരായിരുന്നു. ഇവരെ അകാരണമായി ജോലിയിൽ നിന്നും പിരിച്ചു വിട്ടതും തുടർന്ന് ഇവർ ചോദിച്ച പണം നൽകാത്തതിലുമുള്ള പ്രതികാരമായാണ് നൗഷാദിന്റെ നേതൃത്വത്തിൽ കവർച്ച ആസൂത്രണം ചെയ്തത്. കവർച്ചയിൽ പങ്കെടുത്ത നൗഷാദിന്റെ ജ്യേഷ്ടൻ അഷ്റഫിനെ കഴിഞ്ഞ ദിവസം ബത്തേരിയിലെ വീട്ടിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് 29ന് സെക്രട്ടേറിയേറ്റിനു മുന്നിൽ വച്ച് പ്രതികൾ ദേഹത്തു പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. കന്റോൺമെന്റ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് നിലമ്പൂർ പൊലീസിനെ വിവരം അറിയിച്ചിരുന്നു. തുടർന്ന് നിലമ്പൂർ എസ്.ഐ നവീൻ ഷാജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം തിരുവനന്തപുരത്തെത്തി പ്രതികളെ നിലമ്പൂരിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇനി ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. നിലമ്പൂർ ഡിവൈ.എസ്.പി സാജു.കെ.അബ്രഹാമിന്റെ കീഴിൽ എസ്.ഐ എം.അസൈനാർ, എ.എസ്.ഐമാരായ റെനി ഫിലിപ്പ്, അൻവർ സാദത്ത്, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, ഇ.രജീഷ്, വൈശാഖ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |