വണ്ടൂർ: വടപുറം പട്ടിക്കാട് സംസ്ഥാന പാതയിലെ വണ്ടൂർ അമ്പലപ്പടി പുല്ലൂർ വളവിൽ അപകടങ്ങൾ നിത്യ സംഭവമാകുന്നു. പ്രതിഷേധത്തിനും പരാതിയേയും തുടർന്ന് എ.പി അനിൽകുമാർ എം.എൽ.എ സ്ഥലം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെടി അജ്മൽ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ, പി.ഡബ്ല്യു.ഡി ഓവർസിയർമാരായ പി. സുമിത്ര, ടി.ടി ഷണ്മുഖൻ എന്നിവരുമുണ്ടായിരുന്നു. വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വണ്ടൂർ വികസന ഫോറം ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കടക്കം പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ ഒരു ബസ് അപകടത്തിൽപെട്ട് എഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയേയും വാണിജ്യ നഗരമായ കൊച്ചിയേയും ബന്ധിക്കുന്ന സംസ്ഥാന പാതയിൽ അപകടത്തിൽപ്പെടുന്നത് അധികവും മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്നവരാണ്. അപകട സൂചന നൽകുന്ന ബോർഡുകളൊന്നും ഇവിടെയില്ല. മറ്റു സംസ്ഥാനങ്ങളിലെ ചരക്കു ലോറികൾ, ബൈക്കുകൾ, മുതലായവയാണ് വളവിൽ സ്ഥിരമായി അപകടത്തിൽപ്പെടുന്നത്. അപകടം തുടർക്കഥയായതോടെയാണ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടൂർ വികസന ഫോറം രംഗത്തെത്തിയത്. പ്രസിഡന്റ് അക്ബർ കരുമാര, സെക്രട്ടറി വി. രവിപ്രസാദ്, ട്രഷറർ പി.ടി. സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലാണ് പെതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കടക്കം നിവേദനം നൽകിയത്.
ഉടൻ ചെയ്യേണ്ടത്
സൂചനാ ബോർഡുകൾ, സ്പീഡ് ബ്രേക്കറുകൾ തുടങ്ങിയവ സ്ഥാപിക്കുക
റോഡിലെ വളവ് നിവർത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക
റോഡിന് വീതി കൂട്ടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. റോഡിന് സുരക്ഷ വർദ്ധിപ്പിക്കാൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- എ.പി അനിൽകുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |