വളാഞ്ചേരി: ഏപ്രിൽ 1 മുതൽ കേന്ദ്രസർക്കാർ നടപ്പിൽ വരുത്തിയ മരുന്ന് വിലവർദ്ധന ഏറ്റവും കൂടുതൽ രോഗാതുരതയും മരുന്നുപയോഗവുമുള്ള കേരളത്തെ ഗുരുതരമായി ബാധിക്കുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വളാഞ്ചേരിയിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. പൊതു മേഖല മരുന്നുകമ്പനികളുടെ ഇടപെടൽ മൂലം വിലകുറഞ്ഞ മരുന്നുകൾ ലോകരാജ്യങ്ങൾക്കാകെ ലഭ്യമാക്കിയിരുന്ന ഇന്ത്യ കാൽ നൂറ്റാണ്ടായി നടപ്പിലാക്കുന്ന സ്വകാര്യ കുത്തക പ്രോത്സാഹന നടപടികൾ മൂലവും അടിക്കടിയുണ്ടാക്കുന്ന വിലവർദ്ധനവ് മൂലവും സാധാരണക്കാരന് മരുന്ന് അപ്രാപ്യമായിരിക്കുകയാണ്. പൊതുമേഖല മരുന്ന് കമ്പനികളെ അടച്ചുപൂട്ടുകയും സ്വകാര്യ കുത്തക മരുന്ന് കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയപരിപാടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.കെ ജയ് സോമനാഥിന്റെ അദ്ധ്യക്ഷതയിൽ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ സെമിനാർ ഉദ്ഘാടനം ചെയ്തു. തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. കെ.ജി രാധാകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ഡോ. എം. മുരളീധരൻ (കെ.ജി.എം.ഒ.എ), ഡോ. മുഹമ്മദലി നടക്കാവിൽ ( ഐ.എം.എ വളാഞ്ചേരി), കെ.എം.എസ്. ആർ.എ സംസ്ഥാന സെക്രട്ടറി ഇ.പി. ഷിബു, കെ. പ്രേംരാജ്, വി. രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. പരിഷത്തിന്റെ ജില്ലാ സമ്മേളനം 14,15 തീയതികളിൽ നടുവട്ടം എ.യു.പി സ്‌കൂളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |