തേഞ്ഞിപ്പലം: സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് മീറ്റിലെ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ സുവർണ നേട്ടം കൊയ്ത് മലപ്പുറത്തിന്റെ ശ്രീരഞ്ജിനി. 52.44 മീറ്റർ ജാവലിൻ എറിഞാണ് ശ്രീരഞ്ജിനി സ്വർണം നേടിയത്. സീനിയർ മീറ്റിൽ ജാവലിൻ എറിയുമ്പോൾ അച്ഛൻ ഹരിലാലിന്റെ വേർപാടും പുഞ്ചിരിക്കുന്ന അച്ഛന്റെ മുഖവും ശ്രീരഞ്ജിനിയുടെ മനസ്സിൽ ഉണ്ടായിരുന്നു. ഒടുവിൽ സ്വർണം മലപ്പുറത്തിന്റെ അക്കൗണ്ടിൽ എത്തിയപ്പോൾ വിജയം അച്ഛനും അമ്മ രേഖയ്ക്കുമാണെന്ന് ശ്രീരഞ്ജിനി പറഞ്ഞു. നാല് മാസം മുമ്പാണ് ശ്രീരഞ്ജിനിയുടെ അച്ഛൻ ഹരിലാൽ ഹൃദയാഘാതം മൂലം മരിച്ചത്. വളാഞ്ചേരി വാഴയിൽ വീട്ടിൽ ശ്രീരഞ്ജിനിയെ അത്‌ലറ്റിക്സ് ലോകത്തേക്ക് കൈ പിടിച്ചുനടത്തിയത് അദ്ധ്യാപികയായ അമ്മ രേഖയാണ്. കായിക ഇനങ്ങളോട് വലിയ താത്പര്യമുള്ള രേഖ ശ്രീരഞ്ജിനിയെ സ്‌കൂൾ തലം മുതൽ മീറ്റുകൾക്കും മറ്റും പങ്കെടുപ്പിച്ചിരുന്നു. ശ്രീരഞ്ജിനിയിപ്പോൾ കാലിക്കറ്റ് സർവകലാശാലയിൽ എം.എ.ജേർണലിസം വിദ്യാർത്ഥിനിയാണ്. യൂണിവേഴ്സിറ്റിയിലെ കോച്ച് ജീഷ് കുമാറാണ് പരിശീലകൻ. കഴിഞ്ഞ സീനിയർ മീറ്റിലും ജാവലിൻ ത്രോയിൽ ശ്രീരഞ്ജിനി സ്വർണ്ണ മെഡൽ നേടിയിരുന്നു. കഴിഞ്ഞ സൗത്ത് നാഷണൽ മീറ്റിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.
ചെറുപ്പത്തിലെ ഹൈ ജംപ് താരം, ജാവലിനിൽ തിളങ്ങി
ജാവലിൻ ത്രോയിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന ശ്രീരഞ്ജിനി സ്‌കൂൾ കാലത്ത് ഹൈജംപായിരുന്നു പരിശീലിച്ചത്. പത്താം ക്ലാസ് വരെ ഹൈജംപിൽ മത്സരത്തിന് പങ്കെടുത്ത് മെഡലുകളും കരസ്ഥമാക്കി. പിന്നീട് സ്ഥിരമായി പരിക്ക് വന്നപ്പോൾ ഹൈജംപ് അവസാനിപ്പിച്ചു. പിന്നീട് തിരുനാവായ നവമുകുന്ദ സ്‌കൂളിലെ കോച്ച് ഗിരീഷാണ് ശ്രീരഞ്ജിനിയുടെ ജാവലിനിലെ മികവ് കണ്ടെത്തിയത്. പിന്നീട് ഗിരീഷിന്റെ കീഴിൽ കാര്യമായ പരിശീലനവും ആരംഭിച്ചു. വിവിധ മീറ്റുകളിൽ മത്സരിച്ചു. ഇനി ദേശീയ അന്തർ ദേശീയ മീറ്റുകളിൽ മത്സരിക്കണം എന്നതാണ് രഞ്ജിനിയുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |