മലപ്പുറം: അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലവസ്ഥ വകുപ്പ് ജില്ലയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങളും ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ അറിയിച്ചു.
മഴക്കെടുതി മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ല പൂർണസജ്ജമാണ്. ജില്ലാതലത്തിലും താലൂക്ക്തലത്തിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ഏതുസമയവും കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. അത്യാവശ്യഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. പൊതുജനങ്ങൾ അതത് സമയങ്ങളിൽ സർക്കാർ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മിമി വരെയുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളായ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണമെന്ന് കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |