മലപ്പുറം: ബിരുദ പരീക്ഷകളും ഫലങ്ങളും യഥാസമയത്ത് പ്രഖ്യാപിക്കാതെ കാലിക്കറ്റ് സർവകലാശാലയുടെ ഇഴഞ്ഞു പോക്ക് തുടരുന്നു. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ 2020ൽ പ്രവേശനം നേടിയ വിദ്യാർത്ഥികളാണ് ദുരവസ്ഥ അനുഭവിക്കുന്നത്. ഈ വിദ്യാർത്ഥികൾ അടുത്ത മാസത്തോടെ അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശിക്കും. എന്നാൽ ഇതുവരെ ഇവരുടെ ആദ്യ രണ്ട് സെമസ്റ്ററുകളുടെ ഫലം സർവകലാശാല പുറത്തു വിട്ടിട്ടില്ല. മാത്രവുമല്ല വർഷം മൂന്ന് കഴിഞ്ഞിട്ടും ഇതുവരെ നടത്തിയത് രണ്ട് സെമസ്റ്ററുകളുടെ പരീക്ഷകൾ മാത്രം. മൂന്നാമത് സെമസ്റ്ററിന്റെ പരീക്ഷ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. കൃത്യ സമയത്ത് പരീക്ഷകൾ നടത്താതെയും ഫലം പ്രസിദ്ധീകരിക്കാതെയും സർവകലാശാല വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നത് ഇതാദ്യമായൊന്നുമല്ല. ഇക്കാര്യത്തിൽ ഏറെ പ്രയാസത്തിലാവുന്നത് ഏതെങ്കിലും വിഷയത്തിൽ സപ്ളിമെന്ററി ലഭിച്ചവരാണ്. ഇവർ കോഴ്സ് പൂർത്തീകരിച്ച് പുറത്തിറങ്ങിയാലും പിന്നീട് അടുത്ത വർഷവും മറ്റും സപ്ളിമെന്ററി പരീക്ഷക്കായി വീണ്ടുമെത്തണം. എന്നാൽ പരീക്ഷ എന്ന് നടക്കുമെന്ന നിശ്ചയമില്ലാത്തതിനാൽ സപ്ളി എഴുതാതെ പഠനം അവസാനിപ്പിക്കുന്നവരുമുണ്ട്. പരീക്ഷകളും ഫലങ്ങളും വേഗത്തിൽ പ്രസിദ്ധീകരിക്കണമെന്നതാണ് വിദ്യാർത്ഥി സംഘടനകളടക്കം മുന്നോട്ട്‌വയ്ക്കുന്ന ആവശ്യം.
പരീക്ഷ പ്രഖ്യാപിച്ചു, പക്ഷെ റിസൾട്ട് വന്നില്ല
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ ഈ മാസം അവസാനം ആരംഭിക്കുമെന്ന് സർവകലാശാല നോട്ടിഫിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ മുൻവർഷത്തിൽ നടന്ന ആദ്യ സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് പ്രസിദ്ധീകരിച്ചാൽ മാത്രമേ സപ്ളിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കായി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനാവു. പരീക്ഷയോടടുപ്പിച്ച് ഫലം വരികയാണെങ്കിൽ സപ്ളിമെന്ററിക്കായി വിഷയം പഠിച്ചെടുക്കുന്നതും വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസകരമാവും.
ഇതൊക്കെ നമ്മളെത്ര കണ്ടതാ..
ചോദ്യപേപ്പറിൽ വരുത്തുന്ന അപാകതയൊന്നും സർവകലാശാലയ്ക്ക് പുതിയ സംഭവമല്ല. ഇക്കഴിഞ്ഞ ബികോം മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് യൂണിവേഴ്സിറ്റി ചോദ്യവും ഉത്തരവുമെല്ലാം ഒറ്റ പേപ്പറിൽ തന്നെ വിദ്യാർത്ഥികൾക്ക് നൽകിയ വിചിത്ര സംഭവം വരെ അരങ്ങേറി. ഉത്തരം കണ്ട വിദ്യാർത്ഥികളും ഞെട്ടി. എന്തായാലും അന്നേ ദിവസത്തെ പരീക്ഷ യൂണിവേഴ്സിറ്റി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. ഇനിയെന്ന് നടക്കുമെന്നത് കണ്ടറിയണം.
കഴിഞ്ഞ മാർച്ചിൽ നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷയിലും അബദ്ധം പിണഞ്ഞു. കോമൺ ഇംഗ്ലീഷ് പേപ്പറായ റൈറ്റിംഗ് ഫോർ അക്കാഡമിക്കായിരുന്നു ചോദ്യ പേപ്പർ. വിതരണം ചെയ്തപ്പോഴാണ് മുൻവർഷം കൊടുത്ത അതേ ചോദ്യപേപ്പറാണ് വിദ്യാർത്ഥികൾക്ക് നൽകിയതെന്ന് തിരിച്ചറിഞ്ഞത്. മുൻവർഷങ്ങളിലെ ചോദ്യ പേപ്പറെല്ലാം നോക്കി പഠിച്ചിരുന്ന വിദ്യാർത്ഥികൾ മനസറിഞ്ഞ് സന്തോഷിച്ചെങ്കിലും സർവകലാശാല വെറുതെ വിട്ടില്ല. പരീക്ഷ മറ്റൊരു ദിവസം പുതിയ ചോദ്യപേപ്പർ നൽകി നടത്തുകയായിരുന്നു. വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിലടക്കം സർവകലാശാലയുടെ ഇഴഞ്ഞു നീക്കത്തിനും ഇനിയും പരിഹാരമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |