മലപ്പുറം: ഗാർഹികോപയോഗ പാചക വാതക സിലിണ്ടർ മറ്റേത് സാധന സാമഗ്രികളെയും പോലെ തൂക്കം നോക്കി വാങ്ങാവുന്നതാണെന്ന് ലീഗൽ മെട്രോളജി വകുപ്പ്. വീട്ടാവശ്യത്തിനുള്ള പാചക വാതകം സിലിണ്ടറിൽ 14.2 കിലോയുണ്ടാകും. വാണിജ്യാടിസ്ഥാനത്തിലുള്ള എൽ.പി.ജി വാതകത്തിന് 19 കിലോ ഭാരവുമാണുള്ളത്. പാചക വാതകം ഉൾപ്പടെയുള്ള ഭാരം സിലിണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും . സിലിണ്ടർ വാങ്ങുന്നതിന് മുമ്പ് വിതരണ വാഹനത്തിലെ ത്രാസ് ഉപയോഗിച്ച് ഉപഭോക്താവിന് ഈ തൂക്കം ഉറപ്പ് വരുത്താം. തൂക്കത്തിൽ കൃത്രിമം ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താവിന് അതത് താലൂക്കുകളിലെ ലീഗൽ മെട്രോളജി ഓഫീസുകളിൽ പരാതി നൽകാം. പാചക വാതക വിതരണത്തിൽ കൃത്രിമത്വം കണ്ടെത്തിയാൽ 5,000 രൂപയാണ് പിഴ. പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിക്ക് കൈമാറും. ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരത്തിനായി ഉപഭോക്തൃ കോടതിയെ സമീപിക്കാനുമാകും. പാചകവാതകത്തിന് വില വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപയോഗ ക്രമീകരണവും ഭാരപരിശോധനയും ഉപഭോക്താക്കൾ ഉറപ്പാക്കണം. പാചകാവശ്യങ്ങൾക്ക് പരമാവധി പ്രഷർ കുക്കർ ഉപയോഗിക്കുന്നതിലൂടെ ഇന്ധനം ലാഭിക്കാനാവും. ഇന്ധന ചോർച്ചയില്ലെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം സിലിണ്ടറിൽ നിന്നുള്ള ട്യൂബ് പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റുകയും വേണം. ഉപയോഗ ശേഷം സിലിണ്ടർ ഓഫ് ചെയ്യുന്നത് ഇന്ധന ചോർച്ച തടയുന്നതിനും സുരക്ഷയ്ക്കും സഹായകമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |