SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.31 PM IST

യാത്രാ ക്ലേശത്തിൽ വിദ്യാർത്ഥികൾ: ഇരിട്ടിക്കുത്തിയിലെ കുരുന്നുകൾക്കൊരു പാലം തരുമോ ?

irittykuthi
കഴിഞ്ഞ ദിവസം ഇരിട്ടിക്കുത്തിയിലെ കുട്ടികൾ ചങ്ങാടത്തിൽ കയറി അക്കരയെത്തിയപ്പോൾ

മലപ്പുറം: പുതിയ ബാഗും കുടയും പുസ്തകങ്ങളുമെല്ലാം ലഭിച്ചിട്ടും സ്കൂളിൽ പോകാനുള്ള പാലം മാത്രം ശരിയായില്ല. ചങ്ങാടത്തിൽ കയറി അക്കരെയെത്താമെന്ന് വച്ചാൽ വീട്ടിൽ നിന്ന് ഒരുപാട് നേരത്തെ ഇറങ്ങേണ്ടി വരും. കൂടുതൽ ആളുകളുണ്ടാവുമ്പോൾ വേഗമെത്തുന്നതും ബുദ്ധിമുട്ടാണ്. പാലം ശരിയായിരുന്നെങ്കിൽ സ്കൂൾ പോക്കൊന്ന് ജോറായാനേ... നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിൽ ഇരിട്ടിക്കുത്തി കോളനിയിലുള്ള വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഇവിടെയുണ്ടായിരുന്ന പാലം. ഇരിട്ടിക്കുത്തി, വാണിയമ്പുഴ, തരിപ്പപൊടി, കുമ്പളപ്പാറ ആദിവാസി ഊരുകൾ ചേർന്നതാണ് ഇരിട്ടിക്കുത്തി കോളനി.

തമ്പുരാട്ടികല്ല് അങ്ങാടിയേയും കോളനിയേയും ബന്ധിപ്പിക്കുന്ന പാലം 2019ലെ പ്രളയത്തിൽ തകർന്നിരുന്നു. തുടർന്ന് റവന്യൂ ഡിപ്പാർട്ട്മെന്റ് താത്കാലിക പാലം പണിതുനൽകി. എന്നാൽ മഴയൊന്ന് ശക്തിയായി പെയ്തപ്പോൾ താത്കാലിക പാലവും വെള്ളത്തിൽ ഒലിച്ചുപോയി. ഇപ്പോൾ ഒരുപാട് കാലമായി ചങ്ങാടം മാത്രമാണ് കോളനിയിലുള്ളവരുടെ സഞ്ചാര മാർഗം. കാലവർഷം ശക്തമാവുന്നതോടെ ചങ്ങാടത്തിലുള്ള യാത്രയും നിറുത്തേണ്ടി വരും. കോളനിയിലുള്ള മുപ്പതോളം കുട്ടികളുടെ സ്കൂൾ പഠനവും പ്രതിസന്ധിയിലാവും. ജൂൺ ഒന്നിന് സ്കൂൾ തുറന്നപ്പോൾ വിദ്യാർത്ഥികളെ ചങ്ങാടത്തിൽ കയറ്റി മുണ്ടേരിയിലെ സ്കൂളിലെത്തിച്ചു. സ്കൂൾ തുറന്ന് രണ്ട് ദിവസമായിട്ടും പാലമില്ലാത്തത് കാരണം കോളനിയിലെ മുഴുവൻ കുട്ടികളും ഇതുവരെ സ്കൂളിൽ പോയി തുടങ്ങിയിട്ടില്ല.

ആശുപത്രിയിലെത്താനും ബുദ്ധിമുട്ടാണ്

കോളനിക്കാർ സാധനങ്ങളും മറ്റും വാങ്ങിക്കുന്ന തമ്പുരാട്ടികല്ല് അങ്ങാടി കഴിഞ്ഞാണ് പോത്തുകല്ലിലേയും മറ്റും ആശുപത്രികളിലെത്താനാവുക. കോളനിയിൽ ആർക്കെങ്കിലും അത്യാവശ്യ ആശുപത്രി കേസുകൾ വന്നാൽ ഏറെ ബുദ്ധിമുട്ടിലാവും. ചങ്ങാടം തുഴഞ്ഞെത്തുമ്പോഴേക്കും സമയമെടുക്കും. മഴ ശക്തിയാർജികുന്നതോടെ പുഴ നിറഞ്ഞ് ഊരുകളിലേക്ക് വെള്ളം കയറുന്നതും പതിവാണ്. അത്തരം സാഹചര്യത്തിൽ ചങ്ങാടമിറക്കി അങ്ങാടിയിലെത്തുന്നതും ബുദ്ധിമുട്ടാണ്.

പാലം വേണമെന്ന ആവശ്യമുന്നയിച്ച് നിരവധി തവണ പഞ്ചായത്തിനെ ബന്ധപ്പെട്ടിരുന്നു. യാഥാർത്ഥ്യമാക്കാമെന്ന് പറഞ്ഞതല്ലാതെ ഇത്രകാലമായിട്ടും പാലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

- കോളനി നിവാസി,​ ഇരിട്ടിക്കുത്തി

.....................................................

പാലം പോയൊരു പോക്കേ...

ഊർങ്ങാട്ടിരി പഞ്ചായത്തിനേയും അരീക്കോടിനേയും ബന്ധിപ്പിച്ചിരുന്ന മൂർക്കനാട് കടവ് നടപ്പാലം ഒലിച്ചുപോയിട്ട് നാല് വർഷമായി. പാലം പുനർനിർമ്മിക്കണമെന്ന നാട്ടുകാരുടേയും വിദ്യാർത്ഥികളുടേയും ആവശ്യം ഉന്നയിച്ച് കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. എന്നാൽ മൂന്ന് കോടി രൂപ പാസായിട്ടും പാലം നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. സി.പി.എമ്മും ലീഗും പാലം നിർമ്മാണത്തിന്റെ കാര്യത്തിൽ പരസ്പരം പഴിചാരുകയും ചെയ്തിരുന്നു. പാലം വേഗത്തിൽ പണി പൂർത്തീകരിക്കുമെന്ന പി.കെ. ബഷീർ എം.എൽ.എയുടെ വാക്കും ഇപ്പോൾ പാഴ്‌വാക്കായി.

ബസിന് വരി നിന്ന് ശീലമായി

സുബുലുസലാം സ്കൂളിലെ വിദ്യാർ‌ത്ഥികൾ തോണിയിൽ സഞ്ചരിക്കവെ തോണി മുങ്ങി എട്ട് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഈ പാലം നിർമ്മിച്ചത്. 2018ലെ പ്രളയത്തിൽ പാലം ഒലിച്ചുപോയി. മൂർക്കനാട് നിന്ന് അരീക്കോട്ടെ സ്കൂളുകളിലേക്കും അരീക്കോട് നിന്ന് മൂർക്കാനാട്ടെ സ്കൂളുകളിലേക്കും വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്നത് ഈ പാലത്തെയാണ്. പാലമില്ലാതായതോടെ അരീക്കോട് ബസ് സ്റ്റാൻഡിൽ ഏറെ നേരം ബസിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ്. ബസ് മുഴുവനായാൽ വിദ്യാർത്ഥികൾ അടുത്ത ബസിനായി വീണ്ടും വെയിലും മഴയും സഹിച്ച് കാത്തിരിക്കണം. പാലമുണ്ടെങ്കിൽ മിനിട്ടുകൾക്കകം സ്കൂളിലേക്ക് നടന്നെത്താവുന്നതേയുള്ളു. എത്രയും പെട്ടന്ന് പാലം നിർമ്മാണം ആരംഭിച്ച് വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടേയും ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.