മലപ്പുറം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ മേയ് മാസം പരിശോധന നടത്തിയത് ജില്ലയിലെ 268 സ്ഥാപനങ്ങളിൽ. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിർദേശപ്രകാരം വിവിധ ഷവർമ വിൽപ്പനകേന്ദ്രങ്ങളിലും മറ്റു ഭക്ഷ്യ വിപണന കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യവും ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് സ്ഥാപനങ്ങൾ പൂട്ടിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ആറ് കിലോ ഭക്ഷണ പദാർത്ഥങ്ങളും 61 കിലോ ചിക്കനും നശിപ്പിച്ചു. 1,75,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മേയ് രണ്ട് മുതൽ 31 വരെയുള്ള കാലയളവിലാണ് പരിശോധനയും നടപടിയും. കാസർഗോഡ് ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജി.എസ് അർജുൻ, ഡോ.വി.എസ് അരുൺകുമാർ, പി. അബ്ദുൾറഷീദ്, യു.എം ദീപ്തി, ബിബി മാത്യു, കെ.ജി രമിത, ആർ. ശരണ്യ, പ്രിയ വിൽഫ്രെഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിവിധ സ്ഥാപനങ്ങളിൽ നിന്നും സർവയലൻസ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 18 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാകും.
- വി.കെ പ്രദീപ് കുമാർ, ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |