നിലമ്പൂർ: രണ്ടുവർഷം മുമ്പ് പുനരുദ്ധരിച്ച നിലമ്പൂർ ടൗണിലെ വില്ലേജ് ഓഫീസിനു സമീപത്തെ പൊതുകിണർ പരിസരം കാടുമൂടി നശിക്കുന്നു.അന്നത്തെ ഭരണസമിതി ആറ് ലക്ഷം രൂപ ചെലവിട്ടാണ് മാലിന്യം മൂടിക്കിടന്ന കിണറും പരിസരവും നവീകരണ പ്രവർത്തികൾ നടത്തി ഗാന്ധി സ്ക്വയർ എന്നു പേരിട്ടത്. നിലമ്പൂർ കോവിലകം നൽകിയ സ്ഥലത്ത് 1938 ലാണ് കിണർ നിർമ്മിക്കപ്പെട്ടത്. 16 മീറ്റർ താഴ്ചയിൽ നെല്ലിപ്പടി ഇറക്കിയ കിണർ ഏറെക്കാലം ചെട്ടിയങ്ങാടിക്ക് ശുദ്ധജലം നൽകി. പിന്നീട് പൈപ്പ് വെള്ളമെത്തിയതോടെ കിണർ അവഗണിക്കപ്പെട്ടു. സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളാനുള്ള ഇടമാക്കി കിണറിനെ മാറ്റി.പിന്നീട് നഗരസഭ കൗൺസിലർ കൂടിയായിരുന്ന പരിസ്ഥിതി പ്രവർത്തകൻ മുസ്തഫ കളത്തുംപടിക്കൽ ഹൈക്കോടതി വരെ പോയാണ് കിണർ നവീകരിക്കാൻ ഉത്തരവ് വാങ്ങിയത്. റിംഗ് ഇറക്കി സംരക്ഷണ വേലി നിർമ്മിച്ച് സ്ഥലം ഒത്തുചേരലുകൾക്കുള്ള ഇടമാക്കി മാറ്റുന്നതിനാണ് അന്നത്തെ ഭരണസമിതി പണം നീക്കിവെച്ചത്. നവീകരണപ്രവർത്തികളും ഉദ്ഘാടനവും കഴിഞ്ഞെങ്കിലും പുതിയ നഗരസഭ ഭരണസമിതി വന്നതോടെ തുടർനടപടികൾ നിലക്കുകയായിരുന്നു.ഇതോടെ ഇവിടെ കാടുമൂടി നശിക്കുന്ന അവസ്ഥയിലേക്കാണ് വീണ്ടും പോകുന്നത്.കിണറിലെ വെള്ളമെങ്കിലും ഉപയോഗിക്കുന്നതിനുള്ള നടപടികൾ വേണമെന്നാണ് പൊതുആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |