മലപ്പുറം: സ്കൂൾ അവധി ദിനങ്ങൾ വരുമ്പോൾ മിക്ക വിദ്യാർത്ഥികൾക്കും വലിയ സന്തോഷമാണ്. പുറത്തുപോയി കളിക്കാനുള്ള അവസരമാണ് സ്കൂൾ അവധി ദിവസങ്ങൾ. എന്നാൽ മലപ്പുറം തവനൂരിലെ കേളപ്പൻ സ്മാരക ഗവ.യു.പി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് സ്കൂൾ തന്നെയാണ് അവരുടെ ഇഷ്ടകേന്ദ്രം. പഠനത്തിനൊപ്പം കളിച്ച് രസിക്കാനുള്ള വലിയ സൗകര്യങ്ങളാണ് ഈ മാതൃകാ പ്രീ പ്രൈമറിയിൽ ഒരുക്കിയിട്ടുള്ളത്. അമ്യൂസ്മെന്റ് പാർക്കിലും മറ്റും പോയാലുള്ള പ്രതീതി നൽകുന്ന തരത്തിലുള്ളതാണ് സംവിധാനങ്ങൾ. തുമ്പിക്കൈ പൊക്കി നിൽക്കുന്ന ആനയും വലിയ മരവുമാണ് സ്കൂളിന്റെ പ്രവേശനകവാടം. സ്കൂളിനകത്ത് എത്തിയാലും ഏറെ കാഴ്ചകളുണ്ട്. പഴയ ബെഞ്ചും ഡസ്കും ഉപയോഗിച്ചുള്ള പഠന രീതിയിൽ നിന്ന് വ്യത്യസ്തമായി വിദ്യാർത്ഥികൾക്ക് മികച്ച ഇരിപ്പിട സൗകര്യവും സജ്ജമാണ്. സമഗ്ര ശിക്ഷാ കേരളയിൽ നിന്ന് ലഭിച്ച 15 ലക്ഷവും സ്കൂൾ കണ്ടെത്തിയ നാല് ലക്ഷം രൂപയും ഉപയോഗിച്ച് 19 ലക്ഷം രൂപയിലാണ് പ്രീ പ്രൈമറി ഇത്രയും ഭംഗിയായ രീതിയിൽ നവീകരിച്ചിരിക്കുന്നത്. മികച്ച പഠന സൗകര്യങ്ങൾ തേടി ഇംഗ്ലീഷ് മീഡിയം പ്രൈവറ്റ് സ്കൂളുകളെ ആശ്രയിക്കുന്നവരെയടക്കം അൽഭുതപ്പെടുത്തുന്നതാണ് ഈ സർക്കാർ സ്കൂളിലെ കാഴ്ചകൾ.
മുത്തശ്ശിയും കുട്ടികളും
പഴയ മുത്തശ്ശികഥകളും അവർക്ക് കുട്ടികളോടുള്ള സ്നേഹവും കാണിക്കുന്നതാണ് സ്കൂളിനകത്ത് എത്തുമ്പോഴുള്ള ആദ്യ കാഴ്ച. കുട്ടികളെ സ്വീകരിക്കാനെന്നവണ്ണം വീടിന്റെ വരാന്തയിൽ നിൽക്കുന്ന മുത്തശ്ശി പ്രതിമയെ കാണാം. എല്ലാ വിദ്യാർത്ഥികൾക്കുമായി പ്രതിമയുടെ രൂപത്തിൽ അച്ഛനേയും അമ്മയേയും സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്തായി കുട്ടികൾ കളിക്കുന്നതായുള്ള പ്രതിമകളുമുണ്ട്. ഇതെല്ലാം കഴിഞ്ഞ് ക്ലാസ് റൂമിലെത്തണമെങ്കിൽ ഗുഹ കടക്കണം. ഗുഹയ്ക്കപ്പുറം വിവിധ സൗകര്യങ്ങളുള്ള ഭംഗിയായ ക്ലാസ് മുറിയാണ്. പ്രൊജക്ടർ സംവിധാനം ഉപയോഗിച്ചുള്ള പഠനാന്തരീക്ഷമാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. അതും ഒന്നല്ല, നാല് പ്രൊജക്ടറുകൾ. ടീച്ചർ ക്ലാസെടുക്കുമ്പോൾ ആമയുടേയും മുയലിന്റേയും സിംഹത്തിന്റെയുമെല്ലാം കഥ പറയാറുണ്ട്. കഥയിലെ കഥാപാത്രങ്ങളെ ക്ലാസ് റൂമിലെ വലിയ സ്ക്രീനിൽ വരുത്തി കുട്ടികളെ സന്തോഷിപ്പിക്കാനും കൂടെയാണ് ഇത്തരം സൗകര്യങ്ങളൊരുക്കിയത്.
ഗണിതത്തിൽ തുടങ്ങി അഭിനയം വരെ
മറ്റെങ്ങുമില്ലാത്ത പദ്ധതികളാണ് പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. ഗണിതമൂല, ചിത്രമൂല, ശാസ്ത്ര പഠനമൂല, വായനാമൂല, സംഗീതമൂല, നിർമ്മാണമൂല, അഭിനയമൂല എന്നിങ്ങനെ നീളുന്നു പ്രത്യേകതകൾ. സ്കൂളിനകത്ത് തന്നെ ചെറിയ ഒരു തടാകം നിർമ്മിച്ച് അതിലൊരു തോണിയും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് കയറിയിരിക്കാൻ പാകത്തിലുള്ളതാണിത്. കഴിഞ്ഞ തവണ 170 കുട്ടികളുണ്ടായിരുന്ന പ്രീ പ്രൈമറിയിലിപ്പോൾ 198 വിദ്യാർത്ഥികളാണുള്ളത്.
എൽ.കെ.ജി മുതൽ ഏഴ് വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറിക്ക് വേണ്ടിയാണ് ഇത്രയും അത്യാധുനിക സൗകര്യമൊരുക്കിയത്. മറ്റു ക്ലാസുകൾക്കും ഹൈടെക്ക് ക്ലാസ് മുറികളുണ്ട്.
- റോബിൻ ആന്റണി
സ്കൂളിലെ സയൻസ് അദ്ധ്യാപകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |