SignIn
Kerala Kaumudi Online
Thursday, 25 April 2024 4.44 AM IST

ഗ്രേസ് മാർക്കിന് എന്തു പറ്റി ?

mark
മാർക്ക്

ആശങ്കയിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ

മലപ്പുറം: എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കിൽ ഇത്തവണയും അനിശ്ചിതത്വം തുടരുന്നു. എസ്.എസ്.എൽ.സി ഫലം വരാൻ മൂന്നുദിവസം മാത്രം ബാക്കി നിൽക്കെയാണ് ഗ്രേസ് മാർക്ക് ലഭിക്കില്ലെന്ന ആശങ്കയുയരുന്നത്. ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള വിദ്യാർത്ഥികളുടെ വിവരങ്ങളൊന്നും സ്കൂളുകളിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചിട്ടില്ല. കൊവിഡ് സാഹചര്യത്തിൽ കലാ,​കായിക മേളകളൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ തവണ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. പ്ലസ് വൺ അഡ്‌മിഷൻ സമയത്ത് ബോണസ് മാർക്ക് മാത്രമാണ് നൽകിയത്. പകുതി അദ്ധ്യയനവർഷം ഓൺലൈനായും പിന്നീട് ഓഫ്‌ലൈനായുമായിരുന്നു ഇത്തവണത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പഠനം. എൻ.എസ്.എസ്,​ സ്കൗട്ട് ആൻഡ് ഗൈഡ്,​ എസ്.പി.സി വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഗ്രേസ് മാർക്കിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഗ്രേസ് മാർക്കില്ലെന്ന സൂചനകൾ വരുമ്പോൾ ഇവർക്ക് ആശങ്കയേറുകയാണ്. അഡ്മിഷൻ സമയത്ത് കഴിഞ്ഞ തവണത്തെ പോലെ ബോണസ് മാർക്ക് നൽകുമോ എന്നതിലും വിദ്യാഭ്യാസവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. അർഹമായ ഗ്രേസ് മാർക്കും എസ്.എസ്.എൽ.സി ഫലത്തോടൊപ്പം നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ആരും പറഞ്ഞില്ല,​ അറിഞ്ഞതുമില്ല

ഗ്രേസ് മാർക്ക് ലഭിക്കില്ലെന്ന അറിയിപ്പുകളൊന്നും വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൊവിഡ് സാഹചര്യത്തിൽ സ്കൂൾതല കലാ,​ കായിക മത്സരങ്ങൾ നടക്കാത്തതിനാൽ ഈ വിഭാഗത്തിൽ മാർക്ക് നൽകേണ്ടതില്ല. പക്ഷെ,​ എൻ.സി.സി,​ സ്കൗട്ട് ആൻഡ് ഗൈഡ്,​ എസ്.പി.സി വിദ്യാർത്ഥികളുടെ ചില പ്രവർത്തനങ്ങളെങ്കിലും നടന്നിട്ടുണ്ട്. മാർക്ക് ലഭിച്ചില്ലെങ്കിൽ പ്ലസ് വൺ പ്രവേശനമടക്കം പ്രതിസന്ധിയിലാവുമോ എന്ന ആശങ്കയും വിദ്യാർ‌ത്ഥികൾക്കുണ്ട്.

പ്ലസ് ടു വിദ്യാർത്ഥികളും ആശങ്കയിൽ

കഴിഞ്ഞ തവണ പ്ലസ് ടു വിഭാഗത്തിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. ഇത്തവണയും ലഭിക്കാൻ സാദ്ധ്യതയില്ലെന്നാണ് അദ്ധ്യാപകരടക്കം പറയുന്നത്. പ്ലസ് ടുവിന് എൻ.എസ്.എസിന്റെ മാർക്ക് ലഭിക്കുന്നത് വിദ്യാർത്ഥികൾക്ക് വളരെയധികം ആശ്വാസമായിരുന്നു. മാർക്ക് കുറഞ്ഞ വിഷയങ്ങളിലേയ്ക്ക് ഗ്രേസ് മാർക്ക് ചേർക്കപ്പെടുന്നത് ഉപരിപഠനത്തിനടക്കം ഏറെ സഹായവുമായിരുന്നു. പ്ലസ് ടു വിഭാഗത്തിൽ നിന്നും വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കിനുള്ള വിവരം ശേഖരിച്ചിട്ടില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്.

ലഭിച്ചിരുന്ന ഗ്രേസ് മാർക്കുകൾ

എൻ.സി.സി- 30 മാർക്ക്

സ്കൗട്ട് ആൻഡ് ഗൈഡ് -36 മാർക്ക് (സി.എം ഷീൽഡ് 60)​

ജെ.ആർ.സി -10 മാർക്ക്

എൻ.എസ്.എസ് -24 മാർക്ക് (പ്ലസ് ടു)​

ഗ്രേസ് മാർക്ക് വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ടതാണ്. മാർക്ക് നൽകാതിരിക്കുന്നത് വിദ്യാർത്ഥികളോട് കാണിക്കുന്ന നീതികേടാണ്. .

പി.കെ നവാസ്

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്

ഗ്രേസ് മാർക്കിന് അർഹതയുള്ള വിദ്യാർത്ഥികളുണ്ടെങ്കിൽ അനുവദിക്കണമെന്നതാണ് എസ്.എഫ്.ഐ നിലപാട്. സർക്കാർ ആധികാരികമായി അതിലൊന്നും പറഞ്ഞിട്ടില്ല.

കെ.അനുശ്രീ

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.