പൊന്നാനി: പൊന്നാനിയിലെ ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഉപകേന്ദ്രത്തിന്റെ പ്രവർത്തനം ലോക ഹൈഡ്രോഗ്രാഫിക് ദിനമായ ജൂൺ 21ന് ആരംഭിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് താത്ക്കാലിക കേന്ദ്രത്തിന്റ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം പി.നന്ദകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. നഗരസഭയുടെ പഴയ ഓഫീസിൽ ഇൻസ്റ്റിറ്റ്യൂട്ട് താത്ക്കാലികമായി പ്രവർത്തിക്കും. തുടർന്ന് കെട്ടിട നിർമാണം പൂർത്തീകരിക്കുന്ന മുറക്ക് ഹാർബറിൽ പ്രവർത്തിക്കും.
ഹൈഡ്രോഗ്രാഫിക് പഠനം, കടൽ, കായൽ, പുഴ എന്നിവിടങ്ങളിലെ ഡ്രഡ്ജിംഗ് തുടങ്ങിയവ നടത്താനുള്ള ഹൈഡ്രോ ഗ്രാഫിക് മേഖല ഓഫീസാണ് പൊന്നാനി കേന്ദ്രമായി വരിക. എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളുടെ പരിധിയിലായാണ് മദ്ധ്യമേഖലാ ഓഫീസ് സ്ഥാപിക്കുക. ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ വിവിധ കോഴ്സുകളും ആരംഭിക്കും.
പൊന്നാനി ഹാർബർ എൻജിനിയറിംഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ചീഫ് ഹൈഡ്രോഗ്രാഫർ ജെറോഷ് കുമാർ, മലബാർ റീജിയണൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനിദേവ്, ഹാർബർ എൻജിനിയറിംഗ് എക്സിക്യൂട്ടീവ് എൻജിനിയർ രാജീവ് എന്നിവർ പങ്കെടുത്തു.
ലക്ഷ്യവും പ്രവർത്തനവും
കടലിലെയും ജലാശയങ്ങളിലെയും മാറ്റങ്ങളും ഘടനയും സമഗ്രമായി പരിശോധിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. കടലിന്റെ ആഴം, തിരയടിയുടെ ശക്തി, മണ്ണിന്റെ ഘടന, വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ കടൽ തീരത്തുണ്ടാകുന്ന മാറ്റങ്ങൾ, കടൽ തീരത്ത് വർഷങ്ങളായുണ്ടായ കടലാക്രമണത്തിന്റെ തോത്, കടലോരത്തെ കാലാവസ്ഥ വ്യതിയാനം തുടങ്ങി വിവിധ കാര്യങ്ങൾ പരിശോധിച്ച് കടലോരത്ത് വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയെന്ന് ശാസ്ത്രീമായി കണ്ടെത്താൻ ഇതുവഴി കഴിയും. കടൽ ഭിത്തിയുടെ ശാസ്ത്രീയത, കടലാക്രമണം ചെറുക്കുന്നതിന് പ്രയോഗിക സമീപനങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള നിർദേശങ്ങൾ സർക്കാറിന് നൽകാനും സാധിക്കും. നിലവിൽ കടലിലെ ഘടന മാറ്റങ്ങൾ പഠിക്കാൻ കേരളത്തിൽ സർക്കാർ തലത്തിൽ സംവിധാനമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |