വളാഞ്ചേരി: അത്യാഹിതചികിത്സയ്ക്കായി രോഗിയുമായി ആശുപത്രിയിലെത്തിയയാളുടെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. വല്ലപ്പുഴ നെല്ലായ സ്വദേശി ഫക്രുദ്ധീനാണ് പിടിയിലായത്. മേയ് 22നാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി നിസാർ ഹോസ്പിറ്റലിൽ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയതായിരുന്നു. കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്ന തിരക്കുകൾക്കിടയിൽ വാഹനം താൻ മാറ്റിയിട്ടോളാം എന്ന് പറഞ്ഞ് ഫക്രുദ്ധീൻ ചാവി ഉടമസ്ഥന്റെ കൈയ്യിൽ നിന്നും വാങ്ങി. തുടർന്ന് വാഹനമെടുത്ത് ഇയാൾ മുങ്ങി. വളാഞ്ചേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. പൊലീസിനെ കണ്ട് ആമയൂർ പുതിയ റോഡിൽ വാഹനം ഉപേക്ഷിച്ച് ഫക്രുദ്ധീൻ രക്ഷപ്പെട്ടു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ മനസിലാക്കിയ പൊലീസ് അന്വേഷണത്തിനൊടുവിൽ ഒറ്റപ്പാലത്ത് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫക്രുദ്ധീൻ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വളാഞ്ചേരി സി.ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നൗഷാദ്, ഷമീൽ, അബ്ദുൽ അസീസ്, ജയപ്രകാശ് സി.പി.ഒമാരായ അബ്ദു, ജയകൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |