മലപ്പുറം: കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ അഞ്ച് ദിവസത്തിനുള്ളിൽ ജില്ലയിൽ തീർപ്പാക്കിയത് 5,042 ഫയലുകൾ. മലപ്പുറം കളക്ടറേറ്റിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയത്. 4,439 ഫയലുകളാണ് ഇവിടെ തീർപ്പാക്കിയത്. ഏറനാട് താലൂക്കിൽ 456 ഫയലുകളും പെരിന്തൽമണ്ണ താലൂക്കിൽ 325 ഫയലുകളും തീർപ്പാക്കിയിട്ടുണ്ട്. തിരൂർ ആർ.ഡി.ഒയിൽ 85 ഉം, പൊന്നാനി താലൂക്കിൽ 79 ഉം, പെരിന്തൽമണ്ണ ആർ.ഡി.ഒ, തിരൂർ താലൂക്ക് എന്നിവിടങ്ങളിൽ ഏഴ് വീതവും നിലമ്പൂർ താലൂക്കിൽ മൂന്നും കൊണ്ടോട്ടി താലൂക്കിൽ ഒരുഫയലും തീർപ്പാക്കി.
ജൂൺ 15നാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. വകുപ്പ് തലത്തിൽ അതത് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും ജില്ലാ തലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുമാണ് ഇതിനായുള്ള പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കാൻ നേതൃത്വം നൽകുന്നത്. വകുപ്പ് തലത്തിലും ജില്ലാതലത്തിലും പ്രത്യേക യോഗങ്ങൾ നടത്തിയാണ് പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തുന്നത്. ചീഫ് സെക്രട്ടറിയാണ് ഫയൽ തീർപ്പാക്കലിന്റെ ഉദ്യോഗസ്ഥ തലത്തിലുള്ള പൊതുവായ മേൽനോട്ടം വഹിക്കുന്നത്. ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ഓരോ മാസവും മന്ത്രിസഭ ചർച്ച ചെയ്യും. ഇതിനു പുറമേ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം അവസാനിച്ച ശേഷം ഒക്ടോബർ പത്തിനകം ഓരോ വകുപ്പും വകുപ്പിലെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. വകുപ്പുകളുടെ സമാഹൃത തീർപ്പാക്കൽ വിശദാംശം ഒക്ടോബർ 15നകം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രസിദ്ധീകരിക്കും
വരൂ അദാലത്തിലേക്ക്
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ജൂൺ 15 മുതൽ സെപ്തംബർ 30 വരെയാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വില്ലേജ് മുതൽ ജില്ലാതലം വരെ അദാലത്തുകൾ സംഘടിപ്പിക്കും. ജൂലായ് ഒന്ന് മുതൽ 15 വരെ വില്ലേജ് തലത്തിലും ജൂലായ് 18 മുതൽ 23 വരെ താലൂക്ക് തലത്തിലും 25ന് ആർ.ഡി.ഒ തലത്തിലും അദാലത്തുകൾ നടത്തും. ആഗസ്റ്റ് മൂന്നിനാണ് കളക്ടറേറ്റിൽ അദാലത്ത് സംഘടിപ്പിക്കുക. കളക്ടറുടെ നിർദേശം പ്രകാരം കെട്ടിക്കിടക്കുന്ന ഫയലുകളുടെ പട്ടിക തയ്യാറാക്കിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |