നിലമ്പൂർ: ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയിൽ ട്രെയിൻ സർവീസുകൾ രണ്ടുവർഷത്തിനു ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ജൂലായ് ഒന്നിന് നാല് ട്രെയിൻ സർവീസ് കൂടി ആരംഭിക്കുന്നതോടെ പാതയിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും. അതേസമയം, എല്ലാ ട്രെയിനുകളുടെയും സമയക്രമം പുതുക്കിയത് യാത്രക്കാർക്ക് തിരിച്ചടിയാവുകയാണ്. ഷൊർണൂരിലെത്തുന്ന യാത്രക്കാർക്ക് പല കണക്ഷൻ ട്രെയിനുകളും ലഭിക്കാത്ത സാഹചര്യമാണുള്ളത്.നിലവിൽ പുനഃരാരംഭിച്ച 10 ട്രെയിനുകളും പുതുക്കിയ സമയക്രമത്തിലാണ് ഓടുന്നത്. ശേഷിച്ച ട്രെയിനുകളുടെ പ്രഖ്യാപിച്ച സമയക്രമവും യാത്രക്കാർക്ക് ഗുണകരമല്ലെന്നാണ് ആക്ഷേപം.കൊവിഡിനു മുൻപ് രാവിലെ ഒമ്പതിന് പുറപ്പെട്ടിരുന്ന ട്രെയിൻ 10.10ന് പുറപ്പെടും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ ഷൊർണൂരിൽനിന്ന് പരശുറാം, ശബരി, നേത്രാവതി എക്സ്പ്രസുകൾക്ക് കണക്ഷൻ ലഭിച്ചിരുന്നത് ഇല്ലാതായി. രാത്രി 7.20ന് പോയിരുന്ന നിലമ്പൂർ -ഷൊർണൂർ വണ്ടിക്ക് മംഗലാപുരം-തിരുവനന്തപുരം,കണ്ണൂർ-യശ്വന്ത്പൂർ, മംഗലാപുരം-ചെന്നൈ എക്സ്പ്രസ് വണ്ടികൾക്കുള്ള കണക്ഷൻ ലഭിക്കുമായിരുന്നു. സർവ്വീസിന്റെ സമയം രാത്രി എട്ടാക്കിയതോടെ ഇത് നടക്കില്ല. ഇതോടൊപ്പം രാവിലെ ഏഴിന് പുറപ്പെടുന്ന വണ്ടിയുടെ സമയം നേരത്തെയാക്കിയാൽ ഷൊർണ്ണൂരിൽ നിന്നും തിരുവനന്തപുരം ജനശതാബ്ദി, കോയമ്പത്തൂർ പാസഞ്ചർ എന്നീ വണ്ടികൾക്ക് കണക്ഷൻ നൽകാമെന്ന നിർദ്ദേശവും തള്ളിയെന്ന ആക്ഷേപമുണ്ട്. രാത്രി 7.30ന് ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്ക് വരുന്ന വണ്ടിയുടെ സമയത്തിലും കൂടുതൽ നല്ല നിർദ്ദേശങ്ങൾ റെയിൽവേ അവഗണിച്ചതായി യാത്രക്കാർക്ക് പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |