മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് 14.5 ഏക്കർ ഭൂമി ഏറ്റെടുത്താൽ മതിയെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ 18.5 ഏക്കറായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്. ആരാധനാലയവും കബർസ്ഥാനും റോഡും ഒഴിവാക്കി ശേഷിക്കുന്ന സ്ഥലം ഏറ്റെടുത്ത് കൈമാറിയാൽ മതിയെന്നാണ് എയർപോർട്ട് അതോറിറ്റി അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ വിമാനത്താവളം നഷ്ടമാകാതിരിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ജനപ്രതിനിധികളും പ്രദേശവാസികളും ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനൽകിയവർക്ക് സർക്കാർ നൽകിയ അതേ പാക്കേജിൽ തന്നെ കരിപ്പൂരിലും നഷ്ടപരിഹാരം നൽകും. ആരെയും തെരുവിലിറക്കുന്ന സമീപനം സ്വീകരിക്കില്ല. സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പ്രകാരം വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാൻ റൺവേക്ക് ഇരു വശങ്ങളിലുമായി ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണ്. വിമാനത്താവള റൺവേ വികസനം വേഗത്തിലാക്കിയാൽ മാത്രമേ കരിപ്പൂരിലെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് നിലനിറുത്താനും സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |