SignIn
Kerala Kaumudi Online
Thursday, 25 April 2024 11.34 AM IST

എവിടെ പഠിക്കും; പാരലൽ പ്രവേശനം പ്രതിസന്ധിയിൽ

distance-education

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലടക്കം വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷൻ എന്നിവയ്ക്ക് ഈ അദ്ധ്യായന വർഷം പ്രവേശനം തടഞ്ഞ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ കടുത്ത ആശങ്കയിലാണ് വിദ്യാർത്ഥികൾ. വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും യു.ജി.സി അംഗീകാരമടക്കമുള്ള കടമ്പകൾ കടക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ നടക്കുന്നത് കാലിക്കറ്റ് സർവകലാശാലയ്ത്ത് കീഴിലാണ്. ജില്ലയിൽ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഡിഗ്രി സീറ്റുകൾ പരിമിതമാണ് എന്നതിനാൽ നിരവധി വിദ്യാർത്ഥികൾക്ക് പാരലൽ കോളേജുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. പ്ലസ്ടു ഫലം പുറത്തുവന്ന സാഹചര്യത്തിൽ തുടർപഠനത്തിന് പാരലൽ കോളേജുകളിൽ സമീപിക്കുന്ന സമയം കൂടിയാണിത്. പ്രത്യേക സാഹചര്യം പരിഗണിച്ച് ഓപ്പൺ സർവകലാശാലയ്ക്കൊപ്പം കാലിക്കറ്റിൽ അടക്കം പ്രൈവറ്റ് രജിസ്ട്രേഷന് അനുമതിയേകണമെന്ന ആവശ്യമാണ് വിദ്യാ‌ർത്ഥികൾ ഉയർത്തുന്നത്.

ജോലിയോടൊപ്പം പഠനം എന്ന നിലയിൽ കാലിക്കറ്റ് സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രത്തെ ആശ്രയിക്കുന്നവരും നിരവധിയാണ്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവർ ഉദ്യോഗ പ്രമോഷനടക്കം ലക്ഷ്യമിട്ടും പഠിക്കുന്നുണ്ട്. വിദൂര വിദ്യാഭ്യാസ കേന്ദ്രം നിറുത്തലാക്കിയാൽ വലിയ സാമ്പത്തിക നഷ്ടമാവും സർവകലാശാല നേരിടുക. ഇതു മുന്നിൽ കണ്ട് പരിഹാരശ്രമങ്ങൾക്കായി മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്താൻ സിൻഡിക്കേറ്റ് സബ് കമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.


വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് പരിഹാരം കാണാതെ സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. റെഗുലർ കോളേജുകളിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭ്യമാവാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആശ്രയമായിരുന്നു കാലിക്കറ്റ് സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം. ഓപ്പൺ സർവകലാശാലയിൽ കോഴ്സുകൾ ആരംഭിക്കാനുള്ള അംഗീകാരം ലഭ്യമായിട്ടില്ലാത്ത സാഹചര്യം കണക്കിലെടുക്കാതെ സർക്കാർ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണ്. നടപടിയിൽ നിന്ന് ഉടൻ പിന്മാറിയില്ലെങ്കിൽ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വമേകും.

- കബീർ മുതുപറമ്പ്
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്

കോളേജുകളിൽ സീറ്റ് കുറച്ചതും സർവകലാശാലയ്ക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസ വിഭാഗം നിറുത്തലാക്കിയതും പ്രതിഷേധാർഹമാണ്. കാലിക്കറ്റിൽ വിദൂര വിദ്യാഭ്യാസ വിഭാഗം വഴി ഡിഗ്രി കോഴ്സുകൾക്ക് പരമാവധി 6,000 രൂപ ഫീസ് എന്നിരിക്കെ ഓപ്പൺ സർവകലാശാലയിൽ സ്വാശ്രയ കോളേജുകൾക്ക് സമാനമായ ഭീമമായ ഫീസ് നിശ്ചയിച്ചത് വഴി സർക്കാർ പാവപെട്ട വിദ്യാർത്ഥികളുടെ പഠനാവസരം ഇല്ലാതാക്കുന്നു. ഇതര സംസ്ഥാന വിദ്യാഭ്യാസ ലോബിക്കായി ചൂട്ട് പിടിക്കുന്ന നിലപാട് തിരുത്തി വിദ്യാർത്ഥികൾക്ക് പഠനാവസരം ഒരുക്കണമെന്ന് അവശ്യപെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്‌.

- അർജ്ജുൻ കറ്റയാട്ട്,

കെ.എസ്.യു ജില്ലാ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.