മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് മൂന്ന് വർഷമായി ക്യാമ്പിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളെ അടുത്ത ആഴ്ചയോടെ പുതിയ വീടുകളിലേയ്ക്ക് മാറ്റി പാർപ്പിക്കാനാവുമെന്ന് ഐ.ടി.ഡി.പി അധികൃതർ. നിർമ്മാണത്തിലിരുന്ന 32 വീടുകളിൽ 28 വീടുകളുടെ വാർപ്പടക്കമുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചതിനാൽ പുതിയ വീടുകളിലേക്ക് താമസം മാറാനാണ് ഐ.ടി.ഡി.പി നൽകിയിട്ടുള്ള നിർദ്ദേശം. അടുത്ത ആഴ്ച്ചയോടെ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി കണക്ഷന്റെ പ്രവൃത്തികളും പൂർത്തീകരിക്കും. വയറിംഗ് സംബന്ധമായ ജോലികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ പൂർണമായും സൗകര്യങ്ങളൊരുക്കാതെ താമസം മാറില്ലെന്ന നിലപാടിലാണ് ക്യാമ്പിലുള്ളവർ. നിലവിൽ 14 കുടുംബങ്ങൾ താമസിക്കുന്ന ഓഡിറ്റോറിയം ഹാളിന്റെ വാടക അടുത്ത മാസം മുതൽ നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചുള്ള കത്ത് ഐ.ടി.ഡി.പി ക്യാമ്പിലുള്ളവർക്ക് നൽകിയിരുന്നു. ജൂൺ 30 വരെ വാടക നൽകിയാൽ മതിയെന്നാണ് ഐ.ടി.ഡി.പിക്ക് സർക്കാരിൽ നിന്നുള്ള നിർദ്ദേശം. 40,000 രൂപയാണ് വാടകയായി നൽകിയിരുന്നത്. കാലാവധി അവസാനിച്ചതിനാൽ ജൂലായ് മുതലുള്ള വാടക നൽകാനാകില്ല. വാർപ്പ് പണി പൂർത്തീകരിച്ച 28 വീടുകളിൽ 17 വീടുകളുടേത് മാത്രമാണ് പെയിന്റിംഗ് പ്രവർത്തി പൂർത്തീകരിച്ചത്. രണ്ട് വീടുകളുടേത് തറ നിർമാണം നടന്നതല്ലാതെ മറ്റു പണികളൊന്നും ആരംഭിച്ചിട്ടുമില്ല. നിരവധി കുടുംബങ്ങൾ ബന്ധു വീടുകളിലേക്കും മറ്റും മാറി താമസിച്ചിരുന്നു.
ആശങ്കകൾ ഇങ്ങനെയും
വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ലാത്തതിനാൽ പ്രവൃത്തി ഇനിയും നീണ്ടുപോകുമോ എന്ന ആശങ്കയും ഗുണഭോക്താക്കളുണ്ട്. വീടുകളിലേക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിനുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. വീടുകളുടെ നിർമ്മാണ പ്രവർത്തികൾക്കായി കുഴിച്ചിരുന്ന കുഴൽകിണർ മാത്രമാണ് പ്രദേശത്തുള്ളത്. ഇത്രയും വീടുകളിലേയ്ക്ക് ഈ കുഴൽ കിണർ സൗകര്യം മതിയാവില്ല. വെള്ളത്തിനുള്ള പ്ലംബിഗ് പ്രവർത്തികളും ടാങ്കുകളും സ്ഥാപിച്ചിട്ടില്ല. ഓരോ വീടുകളിലേയ്ക്കും എത്താനുള്ള കൃത്യമായ വഴികളും ഒരുക്കിയിട്ടില്ല.
തുക നൽകിയതിൽ വീഴ്ച്ച പറ്റി
വീട് നിർമ്മാണത്തിനുള്ള ഫണ്ട് ഗുണഭോക്താക്കൾക്ക് കൊടുക്കുന്നതിൽ റവന്യൂ വകുപ്പും ഐ.ടി.ഡി.പിയും കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് കവളപ്പാറ വാർഡ് മെമ്പർ ദിലീപ് മങ്ങാട്ടുതൊടിയിൽ പറഞ്ഞു. വീട് നിർമ്മാണത്തിന് ലഭിച്ച തുകയെടുത്ത് ഇവർ ചിലവഴിച്ചുവെന്നാണ് ആരോപണം. ഘട്ടം ഘട്ടമായി പണം നൽകുന്നതിന് പകരം ഭൂമി വാങ്ങുന്നതിന് മുമ്പ് തന്നെ വീട് പണിക്കുള്ള തുകയടക്കം നൽകിയിരുന്നു. വീട് പണിക്ക് ഉള്ളതാണെന്ന് മനസിലാവത്തതിനാലാണ് തുക മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചതെന്നാണ് ഗുണഭോക്താക്കളുടെ പക്ഷം. പുനരധിവാസ പദ്ധതി പ്രകാരം 15 വീടുകളുടെ പണിയാണ് പൂർത്തീകരിച്ചിരുന്നത്. പോത്തുകല്ല് പഞ്ചായത്തിന്റെ സ്കിൽ ഡെവലപ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോർപ്പറേറ്റീവ് ലിമിറ്റഡാണ് മറ്റു വീടുകളുടെ പണി പൂർത്തീകരിച്ചത്.
പൂർണമായ സൗകര്യം ഒരുക്കിയാൽ മാത്രമേ ക്യാമ്പിലുള്ളവർ വീടുകളിലേയ്ക്ക് താമസം മാറുകയൊള്ളു. അതിനുള്ള നടപടികൾ ത്വരിതഗതിയിലാക്കണം. മുഴുവൻ പ്രവർത്തികളും പൂർത്തീകരിക്കാതെ ക്യാമ്പിലുള്ളവരെ മാറ്റുകയാണെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങും.
ദിലീപ് മങ്ങാട്ടുതൊടിയിൽ
കവളപ്പാറ വാർഡ് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |