മലപ്പുറം: കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിൽ പെയ്തത് ജൂണിൽ ലഭിച്ച മഴയുടെ ഇരട്ടിയോളം. ജൂണിൽ ആകെ 288 മില്ലീ മീറ്റർ മഴയാണ് ലഭിച്ചതെങ്കിൽ ജൂലായ് ഒന്ന് മുതൽ 14 വരെ മാത്രം 432 മില്ലീ മീറ്ററാണ്. സാധാരണ ഗതിയിൽ ലഭിക്കേണ്ടതിനേക്കാൾ 30 ശതമാനം അധിക മഴ. ജൂണിൽ മൺസൂൺ മഴയിൽ 50 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. കാലവർഷം കലിതുള്ളിയെത്തിയതോടെ ജില്ലയിലെ പുഴയോര പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇന്നും നാളെയും ജില്ലയിൽ മഴ മുന്നറിയിപ്പുകളില്ല. 18ന് യെല്ലോ അലേർട്ടുണ്ട്.
മഴക്കുറവ് ഇല്ലാതാവും
ഈ മാസം അവസാനം വരെ കാര്യമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. ജൂൺ ഒന്ന് മുതൽ ജൂലായ് 14 വരെ 916.7 മില്ലീ മീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ജൂണിൽ മഴ തീർത്തും നിരാശപ്പെടുത്തി. ഇതോടെ രണ്ടാഴ്ചയായി കാലവർഷം കലിതുള്ളി നിൽക്കുമ്പോഴും ജില്ലയിൽ മൺസൂൺ മഴക്കുറവിൽ തന്നെയാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം മൺസൂൺ മഴയിൽ 21 ശതമാനത്തിന്റെ കുറവുണ്ട്. ജൂലായ് അവസാനിക്കുന്നതോടെ ശരാശരിയേക്കാൾ മഴ ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
എന്തൊരു മഴ
കണ്ണൂർ, പാലക്കാട്, കാസർക്കോട്, ഇടുക്കി ജില്ലകൾ കഴിഞ്ഞാൽ ഒരാഴ്ചക്കിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മലപ്പുറത്താണ്. സാധാരണഗതിയിൽ 157.6 മില്ലീ മീറ്റർ മഴയാണ് ലഭിക്കേണ്ടതെങ്കിൽ ഇത് 202.1 മില്ലീ മീറ്ററിലേക്ക് ഉയർന്നു. 28 ശതമാനത്തിന്റെ വർദ്ധനവ്. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ഇന്നലെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കരിപ്പൂർ മേഖലകളിലാണ്. 100 മില്ലീ മീറ്റർ
ഇന്നലെ മഴ മാപിനികളിൽ രേഖപ്പെടുത്തിയത് (മില്ലീമീറ്ററിൽ)
പൊന്നാനി - 30
നിലമ്പൂർ - 76.6
അങ്ങാടിപ്പുറം - 63.6
പെരിന്തൽമണ്ണ - 67
മഞ്ചേരി - 81
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |