മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ നിന്നും കാണാതായ യു.ജി വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ സർവകലാശാലയിലെ വേസ്റ്റ് തള്ളുന്ന സ്ഥലത്ത് നിന്നും ലഭിച്ചെന്ന് സിൻഡിക്കേറ്റംഗം ഡോ.റശീദ് അഹമ്മദ്. ഉത്തരപേപ്പറുകൾ ലഭിച്ചയുടൻ മൂല്യനിർണയത്തിനായി കൊണ്ടുപോയെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കത്ത് നൽകി. എന്നാൽ കാണാതായ പേപ്പറുകളൊന്നും തന്നെ ഇതുവരെ തിരിച്ച് കിട്ടിയിട്ടില്ലെന്നാണ് പരീക്ഷ കൺട്രോളറുടെ പ്രതികരണം. കഴിഞ്ഞ ജനുവരിയിൽ നടന്ന 2019 ബാച്ചിലെ ബി.എസ്.സി സൈക്കോളജി വിഷയത്തിലെ അപ് നോർമൽ സൈക്കോളജിയുടെ ഉത്തരക്കടലാസുകളാണ് ശനിയാഴ്ച്ച അധികൃതർ കണ്ടെത്തിയതായി റശീദ് അഹമ്മദ് പറയുന്നത്.
ഈ വിദ്യാർത്ഥികളുടെ ആറാം സെമസ്റ്റർ ഫലം പ്രഖ്യാപിച്ചപ്പോൾ വിത് ഹെൽഡെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതോടെ വിദ്യാർത്ഥികൾ ആശങ്കയിലാവുകയും ചെയ്തു. ഉത്തരക്കടലാസുകൾ പരീക്ഷ ഭവനിലുള്ളവർ തന്നെ അവർക്ക് താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് മാർക്ക് മോഡിഫിക്കേഷനായി മാറ്റുന്നുവെന്നാണ് റശീദ് അഹമ്മദിന്റെ ആരോപണം. വിവിധ സർവകലാശാലകളിൽ പി.ജി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കൽ ആരംഭിച്ചിട്ടും ഇവർ മാത്രം ഫലത്തിനായി കാത്തിരിക്കുകയാണ്. ഒന്നാം സെമസ്റ്റർ ബി.കോമിന്റെ 200 ഉത്തരക്കടലാസുകൾ കഴിഞ്ഞ മാസം നഷ്ടപ്പെട്ടിരുന്നു. ബയോ ടെക്നോളജിയുടേയും ഉത്തരപേപ്പറുകൾ ഇത്തരത്തിൽ കാണാതായിരുന്നു. പാലക്കാട് ജില്ലയിലെ എ.ഡബ്ലിയു.എച്ച് കോളേജിലെ ഒരു വിഭാഗം കുട്ടികളുടെ ഉത്തരപേപ്പറുകളും കാണാതായിട്ടുണ്ട്. മഞ്ചേരിയിലെ സ്വകാര്യ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഫലവും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇൗ വിദ്യാർത്ഥികളുടെ മൂല്യ നിർണയം എങ്ങനെ നടത്തണമെന്നതിനെ കുറിച്ചുള്ള തീരുമാനവും സർവകലാശാല കൈക്കൊണ്ടിട്ടില്ല. വിദ്യാർത്ഥികളുടെ മാനസിക നില തകർക്കുന്നതാണ് സർവകലാശാലയുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ.
ഗ്രേഡ് കാർഡെവിടെ ?
ഡിഗ്രിക്ക് ശേഷമുള്ള പഠനത്തിന് സർവകലാശാലയിൽ നിന്ന് ലഭിക്കുന്ന ഗ്രേഡ് കാർഡും, പ്രൊവിഷണൽ സർട്ടിഫിക്കറ്റും നിർബന്ധമാണ്. കേന്ദ്ര സർവകലാശാലകളിലടക്കം പ്രവേശന നടപടികൾ ആരംഭിച്ചിട്ടും കാലിക്കറ്റിലെ ഗ്രേഡ് കാർഡ് വിദ്യാർത്ഥികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ചില സർവകലാശാലകളിൽ ഗ്രേഡ് കാർഡ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടത് നിർബന്ധവുമാണ്. വിദ്യാർത്ഥികളുടെ ഉന്നത പഠനം പോലും പ്രതിസന്ധിയിലാക്കുന്നതാണ് സർവകലാശാലയുടെ നടപടി. ഗ്രേഡ് ലഭിച്ചാൽ തന്നെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിക്കാനും സമയമെടുക്കും. ഇതെല്ലാം ലഭിച്ചതിന് ശേഷമാണ് ഒറിജിനൽ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകാനാവു. നോർമൽ, അർജന്റ് എന്നൊക്കെയുള്ള അപേക്ഷ രീതികളുണ്ടെങ്കിലും കൈയിൽ കിട്ടാൻ സമയമെടുക്കും.
ഫലവും വന്നില്ല
2020 ബാച്ചിന്റെ നാലാം സെമസ്റ്റർ പരീക്ഷ വരെ എത്തിയെങ്കിലും നടന്ന പരീക്ഷകളുടെ ഫലം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഒന്നു മുതൽ മൂന്ന് വരെയുള്ള സെമസ്റ്ററുകളുടെ ഫലം പുറത്തുവന്നിട്ടില്ല. പരീക്ഷ യഥാർത്ഥ സമയത്ത് നടത്താതെ ഏറെ കാലം വൈകിപ്പിച്ച് എല്ലാം പരീക്ഷകളും അടിക്കടി പ്രഖ്യാപിക്കുന്നതാണ് വിദ്യാർത്ഥികളെ അലട്ടുന്ന മറ്റൊരു പ്രശ്നം. കാലിക്കറ്റിൽ നിന്നും ബിരുദപഠനം കഴിഞ്ഞിറങ്ങണമെങ്കിൽ ഏറെ കടമ്പകൾ കടക്കണമെന്നതാണ് വാസ്തവം.
ഉത്തരപേപ്പർ വേസ്റ്റ് ഇടുന്ന ഭാഗത്ത് നിന്നും ലഭിച്ചയുടൻ മൂല്യ നിർണയത്തിന് കൊണ്ടുപോവുകയാണ് ചെയ്തത്. പരിശോധിക്കാൻ പോലും നിന്നിട്ടില്ല. ഇതിൽ കാര്യമായ അന്വേഷണം നടക്കേണ്ടതുണ്ട്.
ഡോ.റശീദ് അഹമ്മദ്
സിൻഡിക്കേറ്റ് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |