പൊന്നാനി: പിതൃ മോക്ഷങ്ങൾക്കായി പിൻതലമുറകളുടെ ബലിതർപ്പണങ്ങൾ നിള ഏറ്റുവാങ്ങി. പൊന്നാനി ഭാരതപ്പുഴയിലെ കുറ്റിക്കാടും കർക്കടക മാസ വാവുബലിക്കായി ആയിരങ്ങളെത്തി. പുലർച്ചെ ആരംഭിച്ച ബലികർമ്മ ചടങ്ങുകൾ മണിക്കൂറുകളോളം നീണ്ടു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ തർപ്പണ ചടങ്ങുകൾ നടക്കാതിരുന്നതിനാൽ ഇത്തവണ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. കുറ്റിക്കാട് ഉത്സവാഘോഷ കമ്മിറ്റിയുടെയും വിശ്വചൈതന്യ കുറ്റിക്കാടിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കുറ്റിക്കാട് ഭാരതപ്പുഴയോരത്ത് വാവുബലികർമ്മങ്ങൾ നടന്നത്. ഭാരതപ്പുഴയിൽ ഇത്തവണ നീരൊഴുക്ക് സാധാരണ നിലയിലായതിനാൽ ഭക്തർ പുഴയിലിറങ്ങി വാവുബലി കർമ്മങ്ങൾ നടത്തി. ഓരോ വർഷവും ബലിയിടാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതിനാൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. വാവുബലി കർമ്മങ്ങൾക്ക് തിരുവില്വാ മല ശശികുമാർ ഇളയത് നേതൃത്വം നൽകി. വെള്ളീരിദേശം മരണാനന്തര കമ്മിറ്റിയുടെയും കുറ്റിപ്പാല മാതാ അമൃതാനന്ദമയീ മഠത്തിന്റെയും നേതൃത്വത്തിൽ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |