പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഓവർബ്രിഡ്ജിന്റെ കൈവരിയിൽ ചരക്കുലോറികൾ ഇടിച്ചുണ്ടാവുന്ന അപകടങ്ങൾക്ക് ശമനമില്ല. എത്ര അപകടമുണ്ടായാലും അനങ്ങില്ലെന്ന അധികൃതരുടെ നിലപാടു കൂടിയാണ് അപകടങ്ങൾ തുടർക്കഥയാക്കുന്നത്. പാലം തുടങ്ങുന്നിടത്ത് കുപ്പിക്കഴുത്ത് പോലെയുള്ള ഭാഗത്ത് റിഫ്ളക്ടറുകളും സൂചനാബോർഡുകളും സ്ഥാപിച്ചാൽ മാത്രം മതി, അപകടങ്ങൾ കുറയ്ക്കാൻ. പക്ഷേ, അധികൃതർ കണ്ടഭാവമേ നടിക്കുന്നില്ല.
വ്യാഴാഴ്ച പാലക്കാട് നിന്നും തളിപ്പറമ്പിലേക്ക് ഇരുമ്പുകമ്പി കയറ്റി പോവുകയായിരുന്ന ലോറി ഓവർബ്രിഡ്ജിന്റെ കൈവരിയിലിടിച്ച് മുന്നിലെ ചക്രങ്ങളടക്കം ചെയ്സിൽ നിന്നും വേർപെട്ടിരുന്നു. റോഡ് രണ്ടുവരിയായി വന്ന് ഓവർബ്രിഡ്ജിലേക്ക് ഒറ്റവരിയായി കയറുന്നതും സൂചനാ ബോർഡ് ഇല്ലാത്തതുമാണ് അപകടങ്ങൾക്ക് കാരണം. രാത്രിയിലാണ് അപകടങ്ങൾ ഉണ്ടാവുന്നത്. മഴക്കാലം കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. കഴിഞ്ഞ മാസവും സമാനരീതിയിൽ അപകടം സംഭവിച്ചിരുന്നു. ജീവൻ പൊലിഞ്ഞാൽ മാത്രമേ അധികൃതർ
ഉണരൂ എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. പെരിന്തൽമണ്ണ, മങ്കട എം.എൽ.എമാർ പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യവും ശക്തമാവുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |