ഒരാഴ്ച്ചയ്ക്കകം നടപടിയെന്ന് സർക്കാർ
മലപ്പുറം: ജില്ലയിലെ ഭൂരഹിതരായ ആദിവാസികൾക്ക് ലഭിക്കേണ്ട ഭൂമിയുടെ പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങുന്നു. ഇതു സംബന്ധിച്ച നടപടികൾ ഉടനെ പൂർത്തിയാക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ കേരളകൗമുദിയോട് പറഞ്ഞു. ഏത് റൂൾ പ്രകാരം ഭൂമി കൈമാറണമെന്ന നിർദ്ദേശം ഒരാഴ്ച്ചക്കകം സർക്കാരിൽ നിന്ന് ലഭിച്ചേക്കും. നിർദ്ദേശം കിട്ടുന്ന മുറയ്ക്ക് കമ്മിറ്റി കൂടി പട്ടയം അനുവദിക്കുന്ന നടപടികളിലേക്ക് കടക്കാനാവുമെന്നും കളക്ടർ അറിയിച്ചു. പട്ടയം അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നത് സംബന്ധിച്ചും ഭൂരഹിതരുടെ ആശങ്കകൾ ഉൾപ്പെടുത്തിയും 'എവിടെ ഇവരുടെ പട്ടയം' എന്ന തലക്കെട്ടിൽ ജനുവരി 31ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിലമ്പൂർ, ചുങ്കത്തറ, ചാലിയാർ ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള 538 ഏക്കർ വനഭൂമിയാണ് 2009ലെ സുപ്രീം കോടതി വിധി പ്രകാരം ഭൂരഹിതരായ ആദിവാസികൾക്കായി അനുവദിച്ചിരുന്നത്. ഇതിൽ 299 ഏക്കർ ഭൂമി ഗുണഭോക്താക്കൾക്ക് നൽകാനായി റവന്യൂ വകുപ്പ് വനം വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. 2021ൽ ഐ.ടി.ഡി.പി അപേക്ഷ ക്ഷണിച്ച് അർഹതയുള്ളവരെ കണ്ടെത്തി. ഇതുപ്രകാരം മരങ്ങൾ മുറിച്ചു മാറ്റുന്നതും സർവേ നടപടികളും പൂർത്തീകരിച്ചു. 2021ൽ അർഹതയുള്ളവരെ കണ്ടെത്തിയിട്ടും പട്ടയം ലഭിക്കുന്നില്ലെന്ന ആശങ്കയിലായിരുന്നു ആദിവാസികൾ. ആദിവാസി ഐക്യവേദിയുടെ ഭാരവാഹികൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മറ്റു മന്ത്രിമാരെയും അടക്കം കണ്ടിരുന്നു.
ഭൂമി അനുവദിക്കേണ്ട റൂൾ വ്യക്തമാകണം
സർക്കാരിന്റെ ഏത് റൂൾ പ്രകാരമാണ് ഭൂമി അനുവദിക്കേണ്ടത് എന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ടായിരുന്നു. സർക്കാരിൽ നിന്നാണ് വ്യക്തമായ നയം കളക്ടർക്ക് ലഭിക്കേണ്ടത്. ഭാവിയിൽ ഗുണഭോക്താക്കൾക്ക് ആശയക്കുഴപ്പം വരാതിരിക്കാനാണ് വിശദമായ പരിശോധന നടത്തുന്നതെന്നും കളക്ടർ പറഞ്ഞു. നടപടി വേഗത്തിലാക്കാമെന്നുള്ള സർക്കാരിന്റെ അറിയിപ്പും കളക്ടർക്ക് ലഭിച്ചിട്ടുണ്ട്.
അടുത്ത നടപടി
മുഴുവൻ രേഖകളും പരിശോധിച്ച് ഉറപ്പ് വരുത്തണം
കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി കൂടി തീരുമാനമെടുക്കും
ഊരു കൂട്ടത്തിന്റെ അഭിപ്രായം കേൾക്കും
ഭൂമിക്കായി അപേക്ഷിച്ചിരുന്നവർ 1,706
അർഹരായവർ 1,254
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |