അപേക്ഷകരേറെ, പ്ളാന്റുകൾ സ്ഥാപിക്കുന്നത് വൈകുന്നു
മലപ്പുറം: ഓണത്തിന് മുമ്പ് കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജപ്ലാന്റുകൾ സ്ഥാപിക്കുകയെന്ന കെ.എസ്.ഇ.ബിയുടെ പദ്ധതി ജില്ലയിൽ ഇഴയുന്നു. ഇ-കിരൺ പോർട്ടൽ വഴി 2,000ത്തോളം പേർ സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കാനുള്ള അപേക്ഷ നൽകിയിട്ടും 208 എണ്ണം മാത്രമാണ് സ്ഥാപിച്ചു നൽകിയത്.
ഉയർന്ന വൈദ്യുതി നിരക്കും സോളാർ പ്ളാന്റിനുള്ള സർക്കാർ സബ്സിഡിയുമാണ് ജനങ്ങളെ പദ്ധതിയിലേക്ക് ആകർഷിക്കുന്നത്. അപേക്ഷകരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പ്ലാന്റുകൾ വേഗത്തിൽ സ്ഥാപിക്കാൻ കമ്പനികൾക്ക് കഴിയുന്നില്ലെന്നത് ഉപഭോക്താക്കൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസം മുമ്പുവരെ ആയിരത്തിൽ താഴെയായിരുന്നു അപേക്ഷകരുടെ എണ്ണം. ജൂൺ മുതലാണ് അപേക്ഷകരുടെ എണ്ണം കൂടിത്തുടങ്ങിയത്.
40 ശതമാനം സബ്സിഡി ലഭിക്കും
ഒന്ന് മുതൽ മൂന്ന് കിലോവാട്ട് വരെയുള്ള സൗരോർജ്ജ നിലയങ്ങൾക്ക് 40 ശതമാനം വരെ സബ്സിഡി ലഭിക്കും. മൂന്ന് മുതൽ പത്ത് കിലോവാട്ട് വരെയുള്ള നിലയങ്ങൾക്ക് 20 ശതമാനവും. അഞ്ച് വർഷത്തെ ഗ്യാരന്റിയുമുണ്ട്. വീടുകളിൽ ഉപയോഗിച്ചതിന് ശേഷം മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകാനാവും. ഒരു യൂണിറ്റിന് മൂന്ന് രൂപ തോതിൽ ഉപഭോക്താവിന് ലഭിക്കും. ഇതിനായി പ്രത്യേക മീറ്റർ റീഡിംഗ് സംവിധാനവും കെ.എസ്.ഇ.ബി വീടുകളിൽ സ്ഥാപിക്കുന്നുണ്ട്. വർഷാവസാനം മുഴുവൻ തുകയും ഒരുമിച്ചായിരിക്കും ഉപഭോക്താവിന് നൽകുക. ഇ-കിരൺ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സ്വകാര്യമായും നിലയങ്ങൾ സ്ഥാപിക്കാം. ഇതിന് സബ്സിഡി ലഭിക്കില്ലെന്നത് കൊണ്ട് ഉയർന്ന തുക മുടക്കേണ്ടി വരും.
സബ്സിഡി അടക്കമുള്ള ചെലവ്
ഒന്ന് മുതൽ മൂന്ന് കിലോ വാട്ട് വരെ - 1.33 ലക്ഷം (40 ശതമാനം)
നാല് മുതൽ പത്ത് കിലോ വാട്ട് വരെ - 1.42 ലക്ഷം (ശതമാനം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |