എടപ്പാൾ: രണ്ട് വർഷത്തിന് ശേഷം നിയന്ത്രണങ്ങളില്ലാത്ത ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഓണത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ അത്തപ്പൂക്കളം ഒരുക്കലിനായി പൂവിപണി ഉണർന്ന് കഴിഞ്ഞു. ചില്ലറ വിൽപ്പനയിൽ ചെണ്ടുമല്ലി 100, മഞ്ഞ ജമന്തി 150, അരളി 300, വെള്ള ജമന്തി 400, വാടാർ മല്ലി 200, റോസ് 400 എന്നിങ്ങനെയാണ് പൂവില. മൈസൂർ, ബംഗളൂരു, തമിഴ്‌നാട് ദിണ്ഡിഗൽ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് വൻതോതിൽ പൂക്കൾ എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഇത്തവണ പൊതു ആഘോഷങ്ങൾ നടക്കുന്നത് പൂവിപണിക്ക് ആശ്വാസമാണ് . സ്‌കൂൾ, കോളേജ്, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും കലാ കായിക സമിതികളുടെ നേതൃത്വത്തിലും ഇത്തവണ ഓണാഘോഷം പൊടിപൊടിക്കാൻ ഒരുങ്ങി കഴിഞ്ഞു. പ്രാദേശികമായി കൃഷി ചെയ്ത പൂക്കളും വിപണിയിൽ ലഭ്യമാണ്.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം പൂവിപണി വാടിയിരുന്നു.ഈ ഓണക്കാലത്തെ പ്രതീക്ഷയോടെയാണ് വ്യാപാരികൾ കാണുന്നത്. ജില്ലയിലെ കാർഷിക വിപണികൾ സജീവമായിട്ടുണ്ട്. സപ്ളൈകോ ഔട്ട്ലെറ്റുകളിലും തിരക്കനുഭവപ്പെട്ടു തുടങ്ങി. താലൂക്ക് കേന്ദ്രങ്ങളിൽ പ്രത്യേകം ഓണച്ചന്തകളും ഉടൻ തുടങ്ങും. ജില്ലയിൽ 111 കേന്ദ്രങ്ങളിൽ കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ ചൊവ്വാഴ്ച ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |