മലപ്പുറം: ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും തുടർന്നുള്ള ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരപ്രദേശങ്ങളിലെയും മലയോര മേഖലയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് റെഡ്/ഓറഞ്ച് അലർട്ട് ഉള്ള ദിവസങ്ങളിൽ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. തീരദേശ മേഖലയിൽ കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലയിൽ താമസമിക്കുന്നവർ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരുകാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ റെഡ്/ ഓറഞ്ച് അലർട്ട് ഉള്ള ദിവസങ്ങളിൽ അനുവദിക്കില്ല. ദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിൽ നിന്നും ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും.
ഓണം അവധിയായതിനാൽ ഏത് സമയത്തും ലഭ്യമാകുന്ന തരത്തിൽ ഉണ്ടാകേണ്ടതാണെന്നും അടിയന്തിര ഘട്ടങ്ങളിൽ ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്നും വിവിധ വകുപ്പ് ജില്ലാ തലവന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ആശുപത്രികൾ, സി.എച്ച്.സി, പി.എച്ച്.സി എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനും മെഡിക്കൽ സംഘത്തെ സജ്ജമാക്കുന്നതിനും ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണത്തിനുള്ള വില്ലേജ്തല കമ്മിറ്റികളോട് ജാഗ്രതപാലിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |