മലപ്പുറം: ജില്ലയിൽ മയക്കുമരുന്ന് ഉപയോഗവും ഗതാഗത കുറ്റങ്ങളും കർശനമായി നിയന്ത്രിക്കുന്നതിനായി വെള്ളിയാഴ്ച മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് നടത്തിയ 24 മണിക്കൂർ നീണ്ടു നിന്ന പ്രത്യേക പരിശോധനയിൽ വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട നിരവധി കുറ്റവാളികളെ പിടികൂടി. ഒറ്റദിവസം മാത്രം 796 കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരി വിൽപ്പനക്കാർ, അനധികൃത ഒറ്റനമ്പർ ലോട്ടറി മാഫിയകൾ എന്നിവരും വിവിധ കേസുകളിലെ പിടികിട്ടാപുള്ളികളും അറസ്റ്റിലായി.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മാത്രം 106 കേസുകളും പൊതുസ്ഥലങ്ങളിൽ വച്ചുള്ള അനധികൃത മദ്യ ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ 117 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി പേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 126 കിലോഗ്രാം തിമിംഗല വിസർജ്യം വിൽക്കാനെത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
വിവിധ കേസുകളിൽപെട്ട് ഒളിവിൽ പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിക്കാതെ വന്ന 76 പ്രതികളെയും ജാമ്യമില്ലാ വാറണ്ടിൽ പിടികിട്ടാനുണ്ടായിരുന്ന 84 പ്രതികളും ഉൾപ്പെടെ 187 കുറ്റവാളികളെ ഒറ്റ ദിവസം കൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിലെ അതിർത്തികളും പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ വാഹന പരിശോധനയിൽ 2054 വാഹനങ്ങൾ പരിശോധിച്ചതിൽ 7,12,750 രൂപ പിഴയടപ്പിച്ചു. രാത്രികാലങ്ങളിൽ അനാവശ്യമായി ചുറ്റിക്കറങ്ങിയവരും പൊലീസ് പിടിയിലായി. ഒറ്റനമ്പർ ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട് 32കേസുകളും രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |